Tuesday, November 4, 2014

ലാ ഭത്താല്യ ഡി വിശ്വനാഥൻ

കടൽ ശാന്തമെങ്കിലും നല്ല രീതിയിൽ കടൽ കാറ്റു വീശുന്നുണ്ട് , ഉച്ച വെയിൽ മണൽ തരികളിൽ പടർന്നൊഴുകി  അങ്ങിങ്ങായി ഒളി വെട്ടി , തീരത്തോട് ചേർന്ന കാറ്റാടി മര ചുവട്ടിൽ കാമുകിയുടെ മടിയിൽ തലചായ്ചു കിടക്കുന്ന കാമുകൻ , വിജനമായ തീരത്തിന്റെ സ്വാതന്ത്രം ആഘോഷിക്കുന്ന ഞെണ്ടിൻ കൂട്ടം, പല വർണങ്ങളിലുള്ള ബലൂണുകൾ തൂക്കിയ സ്റ്റാന്റ് മണലിൽ കുത്തി നാട്ടി അതിനോട് ചേർന്ന് അനന്തമായ കടലിനെ നോക്കിയിരിക്കുന്ന ബലൂണ്‍ കച്ചവടകാരൻ .

"മോനെ സിനിമ എനിക്ക് വെറും ജീവനോപാധി മാത്രമായിരുന്നില്ല അതെന്റെ ജീവിതം തന്നെയായിരുന്നു"  
മുത്തച്ഛന്റെ കണ്ണിൽ നോക്കിയിരിക്കുന്ന,കഥകൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന ആ ബാലനു മുത്തച്ഛൻ പറഞ്ഞതിന്റെ അർഥം പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞിരിക്കില്ല , കടൽ കാറ്റിൽ ഉലയുന്ന തന്റെ മുടിയിഴകളെ ഒതുക്കി അവൻ ചോതിച്ചുമുത്തശ്ശൻ ആദ്യമായി കണ്ട സിനിമ ഏതാ ?
തീരത്തോട് ചേർന്ന  വഴിവിളക്കിന്റെ ചുവട്ടിൽ കൈകൾ പുറകോട്ട് നീട്ടിവച്ചിരുന്നു കണ്ണുകളടച് അയാൾ  ഓർത്തു , ഓർമകൾ കടൽ തിരകളായി ഇരമ്പി , ഒരു തിരവന്നു മുറിയുന്നിടത് അടുത്ത തിര , ഒന്നിനു പിറകെ മറ്റൊന്നായി അങ്ങനെ അനേകം ഓർമ തിരകൾ..
വിശ്വനാഥനു താൻ കണ്ട ആദ്യ സിനിമ ഏതെന്നു ഓർത്തെടുക്കാൻ കഴിഞ്ഞില്ല , താണ്ടിയ കാലങ്ങളുടെ ആയിരം ഫ്രെയിമുകൾ മനസിലൂടെ ഓടി മറഞ്ഞു.
വിശ്വനാഥൻ വിശ്വൻ  ആയിരുന്ന കാലം , ബാല്യത്തിൽ സിനിമകളോടുള്ള ഭ്രമം മൂലം ഹൈസ്കൂൾ പഠനം മതിയാക്കി സിനിമാ ലോകത്തിനു പിറകെ ഓടിയ കാലം, വിശപ്പും ദാഹവും ഒരു വികാരമല്ലാതെ- എല്ലാ വികാരങ്ങൾക്കും മേലെ സിനിമ എന്ന വികാരം മാത്രം സ്ഥാനം പിടിച്ചിരുന്ന കാലം. സിനിമയുടെ പല മേഘലകളിലും എത്തിപെടാൻ ശ്രമിച്ച് ഒടുവിൽ പ്രോജെക്ടർ ഓപ്പറേറ്റർ ആയി മാറി ലോക സിനിമകളുടെ മത്തു പിടിപ്പിക്കുന്ന ലഹരിയിൽ മുങ്ങിയ കാലം. ഓർമ്മകൾ വിശ്വനാഥന്റെ മുകത്ത് നിർവൃതിയുടെ ഒരു പുഞ്ചിരി വിരിയിച്ചു...
ഒരു കാക്ക തീരത്തടിഞ്ഞ ചത്ത മത്സ്യത്തെ കൊത്തി വലിക്കുന്നു.
ഓരോ തിരവരുമ്പോഴും കാക്ക മെല്ലെ ചാടി മറിഞ്ഞ് വീണ്ടും കൊത്തി വലി തുടർന്നു.
ഏത് ആദ്യം കണ്ടു എന്നൊർമ്മയില്ലെങ്കിലും കണ്ടതിൽ പറയാൻ ഇഷ്ട്ടമുള്ള ഒരായിരം സിനിമാ പേരുകൾ ഉണ്ട്.
"അതെനിക്ക് ഓർമയില്ല മോനെ- നല്ലയൊരു സിനിമയുടെ കഥ പറഞ്ഞു തരട്ടേ?"
"ഇടിയുള്ള കഥയാണോ "
അയാൾ ആ കുട്ടിയുടെ മുഖത്തു നോക്കി സ്നേഹത്തോടെ മന്ദഹസിച്ചു
"ഇടിയില്ല പക്ഷെ യുദ്ധമുണ്ട് - ഒരച്ചൻ തൻറെ മകനെ നാസികളുടെ കണ്ണിൽ പെടാതെ രക്ഷിക്കുന്ന ഒരു കഥ" . റോബെർതോ ബെനീനി  യുടെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ഒരു പ്രോജെക്റ്ററിൽ നിന്നും പുറപ്പെട്ട രശ്മികളെ പോലെ  അയാളുടെ വായിൽ നിന്നും കുട്ടിയുടെ ചെവികളിലൂടെ ആ ബാല ഹൃദയത്തിൽ പുനരാവിഷക്കരിക്കപ്പെട്ടു .
നാസി കോണ്‍സന്ട്ര ഷൻ ക്യാമ്പിൽ അകപ്പെടുന്ന ഒരു അച്ഛനും മകനും, നാസി പട്ടാളക്കാർ കാണാതെ ക്യാമ്പിലെ കോണുകളിൽ മകനെ ഒളിപ്പിച്ചു രക്ഷിക്കുകയും തനിക്ക് ചുറ്റും നടക്കുന്ന ഭയാനകരമായ കാര്യങ്ങളെല്ലാം തന്നെ ഒരു കളിയുടെ ഭാഗമാണെന്നും,  ഒരു കാരണവശാലും പട്ടാളക്കാരുടെ കണ്ണിൽ പ്പെടാതെ ഒളിച്ചിരിക്കണമെന്നും അങ്ങിനെ എങ്കിൽ മാത്രമേ ഈ കളി അവർ വിജയിക്കുകയുള്ളൂ , വിജയികൾക്ക് സമ്മാനമായി ഒരു ടാങ്ക് ലഭിക്കും എന്നും ആ മകനെ ധരിപ്പിക്കുന്നു. കഥാന്ത്യത്തിൽ മരണത്തിലേക്കു നടന്നു പോകുമ്പോളും ഒളിച്ചിരിക്കുന്ന മകനെ നോക്കി ചിരിക്കുന്ന ആ അച്ഛന്റെ ഹൃദയത്തിൽ സന്തോഷമോ വേദനയോ ?
ആ അച്ഛൻ താൻ തന്നെയല്ലേ- വിശ്വനാഥൻ ഓർത്തു , വിദൂരതയിൽ ഒളിച്ചിരിക്കുന്ന തന്റെ മകൻ തന്നെ ഒളിഞ്ഞു നോക്കുന്നുണ്ടാകുമോ.

വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. മണൽ തരികളെ പുറം തള്ളി തീരത്തോട് ചേർന്ന റോഡിലൂടെ  വീട് ലക്ഷ്യമാക്കി അവർ നടന്നു.
എന്നത്തേയും പോലെ ഇന്നും ഒരു സാധാരണ ദിനമായി അയാളിലൂടെ കടന്നു പോയി ,കുറെ കാലങ്ങളായി ഒരേ തീയേറ്ററിൽ ആവർത്തിച്ചു ഓടി കൊണ്ടിരിക്കുന്ന ഒരു കമേർഷ്യൽ സിനിമ പോലെ -വിരസമായി , അലക്ഷ്യമായി ..

ലക്ഷ്മിയുടെ അകാല മരണ ശേഷം തൻറെ ഒരേ ഒരു മകനും അയാൾക്കുമിടയിൽ മറ്റൊരു സ്ത്രീയെ വിശ്വനാഥൻ പ്രതിഷ്ട്ടിചിരുന്നില്ല. ഇന്നു മകൻ വളർന്നു വലുതായി വിദേശത്ത് ഭാര്യയോടൊപ്പം . മകൻ പോയതിനു ശേഷം തികച്ചും ഒറ്റപ്പെട്ട കുറെ നാളുകൾ , അവർക്കൊരു ആണ്‍ കുഞ്ഞു പിറക്കുകയും , രണ്ടു പേരും ജോലികാരായിരുന്നത് കൊണ്ട് അവരുടെ മകനെ, കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള തൻറെ കൊച്ചു മോനെ,  തന്നോടപ്പമാക്കുകയും ചെയ്ത  അന്നു മുതലാണ്‌ അയാൾകൊരു പുതനുണർവ് ഏറെ കാലത്തിനു ശേഷം ജീവിതത്തിൽ ഉണ്ടായത്. ഇപ്പോൾ അവന് അഞ്ചു വയസായിരിക്കുന്നു.

കുറച്ചു നാളുകളായി ഓരോ ദിനവും വിശ്വനാഥൻ ഉറക്കമുണരുന്നത് എന്തെന്നില്ലാത്ത ആധിയോടെയാണ്. കൃത്യമായി പറഞ്ഞാൽ ഏറ്റവും അവസാനമായി തൻറെ മകൻ വിദേശത്ത് നിന്നും , കൊച്ചു മോനെ സ്കൂളിൽ ചേർക്കേണ്ട കാര്യം പറഞ്ഞു വിളിച്ച അന്ന് മുതൽ.
ഇന്നിതാ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു..ആരും വിളിക്കാനില്ലാത്ത ആ ഫോണ്‍ വല്ലപോഴുമൊക്കെ ശബ്ദിക്കുന്നത് അയാൾക്ക് അലർജിയുണ്ടാക്കിയിരുന്നു, കാരണം സന്തോഷകരമായ യാതൊരു ശബ്ദങ്ങളും അതിലൂടെ കേള്ക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ.
"അച്ഛാ ഞാൻ നാളെ നാട്ടിലെത്തും, മൊന്റെ അഡ്മിഷൻ കാര്യങ്ങളൊക്കെ ഇവിടെ ശരിയാക്കിയിട്ടുണ്ട് ലീവില്ലാത്തതു കൊണ്ട് അടുത്ത ദിവസം തന്നെ ഞാൻ അവനെ കൂട്ടി തിരിച്ചു പോവും " ഒറ്റ ശ്വാസത്തിൽ ഫോണിലൂടെ കേട്ട ആ വാക്കുകൾ ആദ്യം അയാൾക്ക് ഉൾകൊള്ളാൻ സാധിച്ചില്ല ..ആരുമായാണ് ഇപ്പോൾ സംസാരിച്ചത് എന്ന് പോലും ഗ്രഹിച്ചെടുക്കാൻ അയാൾ കുറച്ചു സമയമെടുത്തു.

വീടിന്റെ പടികളിറങ്ങി കൊച്ചു മോൻ മുറ്റത്തിറങ്ങി നിന്നു. തിരിഞ്ഞു മുത്തശ്ശനെ നോക്കി , കരഞ്ഞു കലങ്ങിയ കണ്ണുകളിലെ  ചുവപ്പ് അവൻറെ കണ്ണുകളിൽ വ്യക്തമായി കാണാമായിരുന്നു. മകൻ കാറിന്റെ ഡിക്കി തുറന്നു ബാഗുകൾ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു. ഉമ്മറ പ്പടിയിലെ തൂണുകളിൽ കൈകൾ താങ്ങി വിശ്വനാഥൻ കൊച്ചു മോനെ തന്നെ നോക്കി നിന്നു . ആ കണ്ണുകൾ കരയാൻ വേണ്ടി കൊതിച്ചിരുന്നു...കൊച്ചു മോൻ ഓടി വന്നു മുത്തശ്ശനെ ഒരിക്കൽ കൂടി കെട്ടി പിടിച്ചു ഉമ്മ വച്ചു എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "മുത്തശ്ശാ ഈ കളിയിൽ നമ്മൾ വിജയിച്ചാൽ നമുക്ക് എന്തു സമ്മാനം ലഭിക്കും" മുത്തശ്ശൻ ചിരിക്കാൻ ശ്രമിച്ചു ..അന്റോണിയോ റിക്കിയുടെ ചിരി , കൊല മരത്തിലേക്കുള്ള നടത്തം ......
ഗേറ്റ് കടന്നു കാർ വേഗത്തിൽ റോഡിലലിഞ്ഞു, അനേകം വാഹന ങ്ങ ളിൽ ഒരു വാഹനമായി...

ഉറക്കമില്ലാത്ത രാത്രിയായിരുന്നത് കൊണ്ട് ഉണരെണ്ടിവന്നില്ല.ദിന ചര്യകളെ ല്ലാം തകിടം മറിഞ്ഞ അവസ്ഥ എന്ത് ചെയ്‌താൽ മനസിൻറെ ഈ പിരിമുറുക്ക ത്തെ  പിടിച്ചു കെട്ടും ,അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം താൻ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു . ചുമരിൽ തൂങ്ങി കിടക്കുന്ന ലക്ഷ്മിയുടെ ചിത്രത്തിലേക്ക് നോക്കി ഉച്ചത്തിൽ അലറി . വീടിനുള്ളിലൂടെ അനെകാവർത്തി അങ്ങോട്ടും ഇങ്ങോട്ടും നടന്നു ചിലപ്പോളൊക്കെ ഓടാൻ തോന്നി. പുറത്തേക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നു എങ്കിലും ഈ നടത്തം ചെന്നവസാനിക്കുന്നത് ആ  കടൽ കരയിൽ തന്നെയായിരിക്കും എന്നയാൾക്ക് ബോധ്യമുണ്ടായിരുന്നു.
വെയിൽ മങ്ങി തുടങ്ങിയിരുന്നു . കടൽ കാറ്റ്  പതിവിലും കൂടുതൽ ശക്തിയോടെ വീശി .
സ്ഥിരമായി കാണാറുള്ള പല കാഴ്ചകളും ഇന്നയാൾ കണ്ടില്ല അവയെല്ലാം പൂർവ സ്ഥിതിയിലുണ്ടെങ്കിൽകൂടെയും ..
വഴിവിളക്കിന്റെ ചുവട്ടിൽ കടലിനെ നോക്കി അചിന്ത്യമായ മനസുമായിനിന്നു .  കടലിൻറെ ഇരമ്പം കേൾക്കുന്നില്ല, കടൽക്കാറ്റ് ശക്തിയായി വീശി തൻറെ തൊട്ടു മുന്നിൽവച്ചു വഴിമാറിപോകുന്നു , എല്ലാം വിചിത്രമായ കാഴ്ചകൾ. എങ്ങും നിശബ്ദത , ഒരു ചെവിയിൽനിന്നും മറു ചെവിയിലേക്ക് തലക്കകത്ത് കൂടി ഒരു മൂളൽ തുടർച്ചയായി പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
നെറ്റി തടം വിയർത്തു , ശരീരമാസകലം വിറക്കുന്നു. വഴിവിളക്കിൽ കെട്ടിപിടിച്ചു മണലി ലേക്ക്  ഊർന്നിരുന്നു .  കടലിലേക്ക് സൂക്ഷിച്ചു നോക്കി , കാഴ്ചകൾ മങ്ങുന്നു പക്ഷെ ഒരു കാര്യം വ്യക്തമായി കാണാം  - നിശ്ചലമായ  കടൽ .

ആകാശം ഇരുണ്ടു കൂടി, ശക്തമായ ഒരു മിന്നൽ. മണൽ തിട്ടയിലെ ഞെണ്ടിൻ  മാളങ്ങളിൽ നിന്നും നൂറു കണക്കിന് മഴപാറ്റകൾ പുറത്തു വരുന്നു ,  മഴ പാറ്റകൾ മനുഷ്യരായി പരിണമിക്കുന്നു ,മുഖങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി,  അവയിൽ പലതും ഓർമയുടെ അനന്ത കോടി നക്ഷത്രഗണങ്ങളിലെ കൊള്ളിമീനുകൾ  . വസ്ത്രധാരണ രീതിയിൽ അവരെല്ലാം തന്നെ നാൽപ്പതോ അമ്പതോ വർഷങ്ങൾ പുറകിലാണ്. അവയിലേറിയ പങ്കും തോൾ സഞ്ചിയും തൂക്കി ജുബ്ബാ ധാരികളായ മുടികൾ നീട്ടി വളർത്തിയ ഹിപ്പികൾ , കുറെ പേർ കൈകൾ പൂർണമായും തെറുത്തു കയറ്റി തീരെ കനം കുറഞ്ഞ മീശ പിരിച്ചു വച്ച പുരോഗമന വാദികളായ ചെറുപ്പക്കാർ , പിന്നെ കുറെ വിപ്ലവം തലയ്ക്കു പിടിച്ച കുറെ കോളേ ജ് വിദ്യാർ ഥികൾ . എല്ലാവരും കൂട്ടമായി വന്നു മണൽ പരപ്പിൽ കടലിനെ അഭിമുഖീകരിച്  നിരനിരയായിരുന്നു . . ആദ്യ വരിയിൽ മുപ്പതോളം ആളുകൾ അതിനു പുറകിൽ അടുത്ത വരി അതിനും പുറകിൽ അടുത്തത് അങ്ങിനെ  കൃത്യമായ നിരകൾ . അവിടെയാകെ സിഗരറ്റു പുക നിറഞ്ഞു , മദ്യത്തിന്റെയും കഞ്ചാവിന്റെയും രൂക്ഷ ഗന്ധം .
ഒരു കൂട്ടം ഹിപ്പികൾ വരിയിൽ നിന്നും എണീറ്റ്‌ പുറകിലേക്ക് തന്നെ നോക്കി വിളിച്ചു പറഞ്ഞു "വിശ്വേട്ടാ തുടങ്ങാം "
വിശ്വന് ഒന്നും മനസിലാകുന്നില്ല
എന്താണ് വിശ്വേട്ടാ താമസം - ചിലർ അമർഷത്തോടെ ചോതിച്ചു .
വിശ്വൻ ചുറ്റും നോക്കി . എങ്ങും മങ്ങിയ വെളിച്ചം മാത്രം , നിശ്ചലമായ കടലും ആകാശവും കൂടിച്ചേർന്ന് ഒരു വെളുത്ത സ്ക്രീനായി പരിണമിച്ചിരിക്കുന്നു . താൻ മുറുകെ പിടിച്ചിരുന്ന വഴിവിളക്കിന്റെ സ്ഥാനത്ത് ഒരു പ്രോജക്ടർ .തനിക്കു ചുറ്റിലും ചിതറി കിടക്കുന്ന ആയിര കണക്കിന് സിനിമാ റീലുകൾ . ഇപ്പോൾ വിശ്വനു കാര്യങ്ങൾ കുറെ തെളിഞ്ഞു വന്നു . വിശ്വൻ അട്ടഹസിച്ചു.. അന്ന നാളങ്ങളിൽ നിന്നും പുറപ്പെട്ട അട്ടഹാസം ശക്തവും ഭീഗരവുമായിരുന്നു .

ഏതാണ് പ്ലേ ചെയേണ്ടത് വിശ്വൻ ഉച്ചത്തിൽ വിളിച്ചു ചോതിച്ചു
എല്ലാവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു
"ലാ ഭത്താല്യ ഡി അൽജെരി "
വിശ്വൻ പുഞ്ചിരിച്ചു ഇതിലും നല്ലൊരു സിനിമ ഇവർക്കായി സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അൾജീരിയൻ സായുധ വിപ്ലവത്തിൻറെ കഥ. രക്ത രൂക്ഷിതമായ പോരാട്ടങ്ങളും പൈശാ ചികമായ കൊളോണിയൽ പീഡനങ്ങളും ഇതിലും യാഥാര്‍ത്ഥ്യത്തോടെ വരച്ചു കാണിച്ച മറ്റേതു സിനിമയുണ്ട് ഇവർക്കാ വശ്യ പ്പെടാൻ. മാത്യു ഫിലിപ്പിന്റെ   നേതൃത്വത്തിൽ അൾജീരിയൻ പോരാട്ടങ്ങളെ മൃഗീയമായി അടിച്ചമർത്തിയ വേളയിൽ പതറാതെ നിൽക്കുന്ന അലി ലാ പോണ്ടെ , കഥാന്ത്യത്തിൽ മാത്യു ഫിലിപ്പിന്റെ ഭീഷണി വക വെക്കാതെ  ബോംബുകളുടെഅഗ്നിയിൽ ചാമ്പലായ അലി ലാ പോണ്ടെ . അതേ പോണ്ടിന്റെ ചോര തന്നെയല്ലേ ഇവർക്കെല്ലാം , അതേ വീക്ഷണങ്ങൾ അതേ ചിന്തകൾ ,  പ്രാവര്‍ത്തികമാക്കാൻ പരിശ്രമിച്ചു പരാചിതരായ , ഒരു പരിതി വരെ വിജയിച്ച ,കാഴ്ചപ്പാടുകൾ ...

വിപ്ലവത്തിൻറെ വക്താക്കളെ നിങ്ങളിൽ നിന്നും ഞാൻ മറ്റൊരു സിനിമാ പേരും പ്രതീക്ഷിക്കുന്നില്ല വിശ്വൻ സ്വയം പറഞ്ഞു .
പ്രോജക്ടർ ചലിച്ചു തുടങ്ങി , കാണികൾ അക്ഷമരായി അലി ലാ പോണ്ടെയെ കാത്തിരിക്കുന്നു. സ്ക്രീനിൽ അലി ലാ പോണ്ടെയെ കാണുന്നേയില്ല, ഒരു വേളയിലും  , സിനിമയിൽ വരേണ്ട രംഗ ങ്ങ ളി ലൊന്നും അയാൾ പ്രത്യക്ഷ പ്പെടുന്നില്ല .
അലി ലാ പോണ്ടേ എവിടെ ?
അവർ പരസ്പരം നോക്കി . എവിടെ ?
"ഇതാ ഇവിടെ " കാണികളിൽ ഒരു വിപ്ലവകാരി ഉച്ചത്തിലലറി .
എവിടെ.. എവിടെ അലി - എല്ലാവരും ഒരേ സ്വരത്തിൽ ചോതിച്ചു
കാണികൾക്ക് നടുവിലുലുള്ള ഇരിപ്പിടത്തിൽ അലി ലാ പോണ്ടെ. എല്ലാവരും ചുറ്റിലും കൂടി. അലി ഇരിപ്പിടത്തിൽ നിന്നുമെഴുനേറ്റ്  കൈകളുയർത്തി , എല്ലാവരും നിശബ്ദരായി .
അലി  ഇരു കൈകളും മുഷ്ട്ടി ചുരുട്ടി ഉയർത്തി പിടിച്ചു ശബ്ദമുയർത്തി പറഞ്ഞു
"നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടങ്ങൾക്ക് തുടക്കവുമില്ല ഒടുക്കവുമില്ല. അനിവാര്യമായ ഘട്ടങ്ങളിൽ ഒരു പക്ഷെ അവക്ക് പിന്മാറേണ്ടിവന്നേക്കാം , കൂടുതൽ ശക്തിയോടെ കൂടുതൽ ലക്ഷ്യ ബോധത്തോടെ തിരിച്ചു വരാൻ വേണ്ടി. കൊളോണിയലിസം ഒരു കാലത്തിലും അവസാനിക്കാൻ പോകുന്നില്ല അവക്ക് രൂപ മാറ്റം സംഭവിക്കാം , ഇന്നലെയുടെ രൂപമായിരിക്കില്ല ഇന്നിന്റെ രൂപം , നാളെ മറ്റൊരു രൂപം . രൂപമാറ്റം സംഭവിക്കാത്തത് ഒന്നിന് മാത്രം നമ്മുടെ യാതനകൾക്ക്..
എല്ലാവരും നിശബ്ദരായി അലിയെ ശ്രവിച്ചു കൊണ്ടിരുന്നു.
അകലങ്ങളിൽ നിന്നും ടാങ്കുകളുടെ മുരൾച്ച , ആ ശബ്ദം അടുത്തടുത്ത് വരുന്നു , നിമിഷ നേരം കൊണ്ട് അവർക്ക് ചുറ്റിലും അനേകം ടാങ്കുകൾ, ഓരോ ടാങ്കുകളെയും നയിച്ചു കൊണ്ട് ആയിരക്കണക്കിന് മാത്യു ഫിലിപ്പുകൾ .

അടുത്ത  പ്രഭാതത്തിൽ വിശ്വനാഥന്റെ തണുത്തുറഞ്ഞ ശവശരീരത്തിൽ ഉറുമ്പുകളരിച്ചിരുന്നു അയാളുടെ കൈകൾ അപോളും ആ വഴിവിളക്കിൽ മുറുകെ പിടിച്ചിരുന്നു. തീരത്തോട് ചേർന്ന അംബര ചുംബിയായ കെട്ടിടങ്ങളുടെ സ്ഫടികങ്ങളിൽ സൂര്യൻ പ്രതിഫലിച്ചു.





Wednesday, September 10, 2014

ഓണ കാഴ്ചകൾ


ഉത്രാട നാളിൽ വായനശാല പ്രവർത്തകർ സംഘടിപിച്ച ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് , സ്റ്റെജിനോട് ചേർന്ന്, തോർന്ന മഴയുടെ അവശേഷിപ്പുകൾ മുടിയിഴയിലൂടെ ഒലിച്ചിറങ്ങി മുഖത്തും ശരീരമാസകലെയും നനുത്ത കുളിര് കോരി അവയുമായി മല്ലിട്ടു കൊണ്ടിരിക്കുമ്പോളാണ് റോയിഎട്ടൻ വിളിച്ചത്. എങ്ങോട്ടാണെന്ന് ചോതിച്ചില്ല , ചോതിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല വിളിച്ചത് റോയിഎട്ടൻ അല്ലേ . കാറിലെ മുൻസീറ്റിൽ ഇരിക്കുമ്പോൾ കുറച്ചു നേരമായി മാറി നിന്ന മഴ വീണ്ടും ഗ്ലാസ്സുകളിലൂടെ ഒലിച്ചിറങ്ങി . ശീതീകരിച്ച കാറിനക ത്തേക്കാൾ തണുപ് ഒരുപക്ഷെ പുറത്ത് ഉണ്ടാവാം . നനഞ്ഞ ശരീരവും തണുത്ത മനസുമായി യാത്ര തുടർന്നു . വഴിയിൽ വച്ച് റഷീദ്ക്കയും സക്കീർ ഭായും കൂടെ ചേർന്നു . എൽ പി സ്കൂളിനോട് ചേർന്ന് കാർ നിർത്തി . നേരം ഇരുട്ടി തുടങ്ങിയിരുന്നു , മഴക്ക് അല്പ്പം ശമനം ഉണ്ടായിരുന്നു , നിശബ്ധമായ ആ സന്ധ്യയുടെ സംഗീതത്തിന് ഇലകളിൽ നിന്നും ഒറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ ശ്രുതി മീട്ടി ...
വണ്ടി യിൽ നിന്നും പുറത്തിറങ്ങി ഡിക്കി തുറന്നു സക്കീർഭായ് ഒരു സഞ്ചി എന്റെ കയിൽ തന്നു , കുറച് അരിയും പലചരക് സാതനങ്ങളും ..
ഇത് എന്തിനാണ് ഞാൻ ചോതിച്ചു
"ഓണം നമുക്ക് മാത്രം ആഘോഷിച്ചാൽ പോരല്ലോ" റോയേട്ടനാണ് മറുപടി പറഞ്ഞത്
ഞാൻ അവരെ അനുഗമിച്ചു ,
നടത്തം ചെന്നവസാനിച്ചത്‌ കാലങ്ങളെക്കാൾ പഴക്കമുള്ള ഒരു ചെറിയ വീടിനു മുന്നിൽ
കുറെ കഴിഞ്ഞാണ് അറുപതിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീ വാതിൽ തുറന്നത് , ഒരു മുറിയും അടുക്കളയു മുള്ള ആ വീടിന്റെ അകത് വളരെ പ്രായം ചെന്ന ഒരു വൃദ്ധ ഉറങ്ങുന്നുണ്ടായിരുന്നു
"ഞങ്ങൾ കിടന്നിരുന്നു .. "
ഇത്രയും നേരത്തെയോ എന്ന് എനിക്ക് ചോതിക്കണം എന്നുണ്ടായിരുന്നു
അപോളെക്കും അകത്തു നിന്നും ഉറങ്ങി കൊണ്ടിരുന്ന പ്രായം ചെന്ന ആ സ്ത്രീ എണീറ്റിരുന്നു ഞങ്ങളെ വിളിക്കാൻ തുടങ്ങി . അകത്തു ചെന്ന് അവരുടെ കട്ടിലിനോട് ചേർന്നിരുന്ന റഷീദ് ക്കയോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി . ഏറെ കാലത്തിനു ശേഷം ആ വീട്ടിൽ സന്ദർശകർ വന്നതിന്റെ സന്തോഷവും ആകാംക്ഷയും അവരുടെ മുഖങ്ങളിൽ അദൃശ്യമായ ഒരു പ്രകാശത്തെ ദ്യോതിപ്പിന്നുണ്ടായിരുന്നു.എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും നിശബ്ധമായി ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന ആ കണ്ണുകൾ ആയിരം കഥകൾ ഞങ്ങൾക്ക് പറഞ്ഞു തന്നു .. മക്കളും പേരമക്കളും ഉണ്ടെന്നിരിക്കെ ഏകയായ ആ സ്ത്രീക്ക് കൂട്ടിരിക്കാൻ വന്ന മധ്യ വയസ്ക അടുക്കളയിലേക് ഓടി , അവരെ തടഞ്ഞു കൊണ്ട് റോയിയെട്ടൻ പറഞ്ഞു ഞങ്ങൾ വായനശാലയുടെ ഒരു ഓണ ഉപഹാരമായി വന്നതാണ് ഇത് സ്വീകരിക്കണം. ആ സഞ്ചി അവരുടെ കയ്യിൽ കൊടുത്തിട്ട് തുടർന്നു ,ഇനിയും കുറെ വീടുകൾ കയറാനുണ്ട് ഞങ്ങൾ ഇറങ്ങുകയാണ് .. അവരോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി , ഇരുട്ടിന്റെ കറുത്ത ക്യാൻവാസിൽ നെടുകെയും കുറുകെയും വെളുത്ത വരകൾ വരച്ചു കൊണ്ട് സക്കീർഭായി ടോർച് തെളിച്ചു മുന്നേ നടന്നു . കടന്നു പോയ വഴികൾക്ക് പിറകെ ഇരുട്ട് വീണ്ടും വന്നു മൂടി , കറുത്ത ചായം ആ ക്യാൻവാസിൽ പടർന്നു കൊണ്ടേയിരുന്നു , പുറകിൽ വാതിലുകൾ അടഞ്ഞു , ആ വീട്ടിൽ കത്തി കൊണ്ടിരുന്ന വെട്ടം അണഞ്ഞു , കാൻവാസിലെ മറ്റൊരു കറുത്ത മഷി തുള്ളിയായി ആ വീട് ചേർന്നലിഞ്ഞു ...
അന്ന് ഞങ്ങൾ ഇതുപോലെയോ അല്ലെങ്കിൽ ഇതിലുപരിയായോ വിഷാദാത്മകമായ മറ്റു കുറച്ചു വീടുകൾ കൂടി കയറി .. രോഗങ്ങളും ഒറ്റപ്പെടലുകളും നഷ്ടങ്ങളുടെ ആവരണം പുതച്ചു മൂടിയ മനുഷ്യർ ..
പുഞ്ചിരികൾ ഞങ്ങളെ സ്വീകരിക്കുകയും കണ്ണുനീരുകൾ ഞങ്ങളോട് വിട ചൊല്ലുകയും ചെയ്തു .
രാത്രി ഏറെ വൈകി വീട്ടിൽ വന്നു കയറി കട്ടിലിൽ കിടന്നു , ഉറക്കം വരാതെ, കണ്ട സത്യങ്ങൾ ഉൾക്കൊള്ളാതെ കലുഷിതമായ മനസ് , കഥകളിലും അല്ലെങ്കിൽ പത്ര താളുകളിലും മാത്രം പരിചിതമായ ഈ സത്യങ്ങൾ എൻറെ അയൽപ്പക്കങ്ങലിലും ഉണ്ടെന്ന തിരിച്ചറിവ് ചിന്തകളെ കൂടുതൽ മുറിവേൽപ്പിച്ചു . പതിയെ പതിയെ ഉറക്കം എന്റെ ചിന്തകള്ക്ക് വിരാമമിട്ടു ..നാളത്തെ തിരുവോണത്തിന് ഉതിച്ചുയരാനായി സൂര്യൻ അകലെ എവിടയോ വെമ്പൽ കൊള്ളുന്നു ണ്ടായിരുന്നു

Tuesday, April 22, 2014

വേനലിലെ മഴ


നേരം നന്നേ ഇരുട്ടിയിരിക്കുന്നു
ഉയർന്ന കെട്ടിടങ്ങളിൽ നഗരത്തെ നോക്കി പുഞ്ചിരി തൂകി നില്ക്കുന്ന പരസ്യ ബോർഡുകളിൽ  തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു . കാറ്റിന്റെ ശക്തിയിൽ വഴിവിളക്കുകൾ ഇടവിട്ട്  കണ്ണ് ചിമ്മിയും തുറന്നും കൊണ്ടിരുന്നു. നീണ്ട വേനലിന് കുളിർമയേകാൻ ഒരു മഴയുടെ വരവിന്റെ ലക്ഷണങ്ങൾ.
വരണ്ട പാതവക്കിലെ പൊടിയും പ്ലാസ്റ്റിക്‌ വേസ്റ്റുകളും കാറ്റിന്റെ ശക്തിയിൽ അലക്ഷ്യമായി പാറി കളിക്കുന്നത് മങ്ങിയ സ്ട്രീറ്റ് ലൈറ്റിൽ പോലും വ്യക്തമായി കാണാം..
നിരത്തുകളിൽ വാഹനങ്ങൾ നന്നേ കുറവ്, ഉള്ളവ തന്നെ മഴ തുടങ്ങുമ്പോളെക്കും  വീടുകളിൽ ചെന്നണയാൻ വേണ്ടി വേഗത്തിൽ ഓടി പോകുന്നു. അകലെ എവിടെയോ പെയുന്ന മഴയുടെ തണുപ്പ് ആ കാറ്റിനു കുളിർമയേകി, ശക്തി കുറഞ്ഞ മിന്നൽ പിണറുകളുടെ പ്രകാശം ഇരുട്ടു മൂടിയ ആകാശത്തിൽ ഒളിച്ചിരിക്കുന്ന മൊബൈൽ ടവരുകളെ വീണ്ടും വരച്ചു കാണിച്ചു .
ശക്തിയായ ഒരു ഇടി മിന്നലിന്റെ  അകമ്പടിയോടെയാണവൾ ആ ട്രാൻസ്പോർട്ട് ബസ്‌സ്റ്റാന്റിലേക്ക് ഓടി വന്നത് . കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ  ഒതുക്കിവക്കാനവൾ നന്നേ പാടു പെടുന്നുണ്ടായിരുന്നു.ചുമലിൽ തൂങ്ങി കിടക്കുന്ന ബാഗിന് പുറമേ കയിൽ ഭാരമേറിയ ഒരു വലിയ ബാഗും അവൾ ഏതോ ഒരു യാത്രയുടെ മദ്ധ്യേയാണെന്ന് വ്യക്തമാക്കി.സാധാരണയിലും ധൈർ ഗ്യ മേറിയ  അടുത്ത മിന്നൽ പിണറിൽ അവളുടെ സൗന്ദര്യംമൊത്തം തെളിഞ്ഞു കാണാമായിരുന്നു.
തിരക്ക് നന്നേ കുറവെങ്കിലും വരി വരിയായ കൊണ്ഗ്രീറ്റ് ഇരിപ്പിടങ്ങളിൽ അങ്ങിങ്ങായി ആളുകൾ ഇരിപ്പുണ്ട് , ചെറുപ്പക്കാരും, മധ്യവയസ്കരും  പ്രായമേറിയ നരച്ച താടി രോമങ്ങളുള്ള വൃദ്ധരും..മറ്റു സ്ത്രീയാത്രികർ ഒന്നുപോലുമില്ല.കാത്തിരിപ്പുകളുടെ മുഷിപ്പ് അവിടമാകം തളം കെട്ടികിടക്കുന്നു.എല്ലാവരും ഒരു പാതി മയക്കത്തിൽ.
ഇരിപ്പിടത്തിൽ ഉറക്കം തൂങ്ങി ഇപ്പോൾ താഴെ വീഴും എന്ന മട്ടിൽ ഇരിക്കുന്ന എൻക്വയറി  ഉദ്യോഗസ്ഥനോട് അടുത്ത ബസ്‌ ഇനി എപോളാണെന്നവളാരാഞ്ഞു
ഉറക്കത്തിനു ഭംഗം വരുത്തിയതിലെ അനിഷ്ടം പ്രകടമാക്കി ഇനി ഇപോളൊന്നുമില്ല മൂന്നു മണിക്കൂർ കഴിഞ്ഞേ ഉള്ളൂ എന്ന മറുപടി അവളെ തെല്ലൊന്നു ഭയപ്പെടുത്തി.
ചുറ്റിലും നോക്കി ഒഴിഞ്ഞു കിടന്ന ഒരു കൊണ്ഗ്രീറ്റ് ഇരിപ്പിടത്തിൽ തന്റെ കൈയിലെ ബാഗുകൾ എടുത്തുവച്ചു, ഷാളിന്റെ ഒരറ്റം കൊണ്ട് ഇരിപ്പിടത്തിലെ പൊടി തട്ടി അവൾ ഇരുന്നു. ചുറ്റുമുള്ള ആളുകളെ അവളോരാവർത്തി ഓടിച്ചു നോക്കി, പരിചിതമായ ഒരു മുഖം പോലും കാണില്ല്ല എന്നുറപ്പാ ണെങ്കിലും ഒറ്റ പെടലിലെ ഭയത്തിൽ അവൾക്കു അത്തരം ഒരു പ്രതീക്ഷ പോലുംആശ്വാസകരമാണ് .  ചുറ്റിലും തുറിച്ചു നോക്കുന്ന കണ്ണുകളുടെ തിളക്കങ്ങൾ മാത്രം.

അരക്കു കീഴെ എന്തോ അരിക്കുന്ന പോലെ തോന്നി പെട്ടന്നവൾ ചാടി എണീറ്റപ്പോളാണ് താൻ ഇതുവരെ അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു എന്നു മനസിലായത് . തിരിഞ്ഞു നോക്കിയപ്പോൾ പുറകിലെ സീറ്റിലെ ചെറുപ്പക്കാരൻ കാലുകൾ നീട്ടി തന്റെ സീറ്റിലെക് കാലുകൾ കയറ്റി വച്ച് ഉറക്കം നടിച്ചു ചാരി കിടക്കുന്നു, അയാളുടെ കാൽ വിരലുകളല്ലാതെ തന്റെ അരക്കു താഴെ അരിച്ചു കയറാൻ മറ്റൊന്നുമില്ല എന്ന തിരിച്ചറിവാണ് അയാൾ ഉറക്കം നടിക്കുകയാണെന്ന് ഉറപ്പിക്കാൻ കാരണമായത്. ബാഗുകൾ കയിലെടുത്ത് അവൾ മറ്റൊരു ഇരിപ്പിടത്തിലേക്ക് മാറിയിരുന്നു.
മോളെ സൂക്ഷിക്കണം, എല്ലാവന്മാരും കണക്കാണ് തന്റെ അടുത്തുവന്നിരുന്ന തൂവെള്ള വസ്ത്ര ധാരിയായ മധ്യവയസ്കൻ തുടർന്നു മോളെങ്ങോട്ടാ ഈ അസമയത്ത് അതും ഒറ്റക്ക്?
കാഴ്ചയിലും പെരുമാറ്റത്തിലും സംശയിക്കതക്കതായി ഒന്നും തോന്നാത്തത് കൊണ്ടവൾ മറുപടി പറഞ്ഞു. നാട്ടിലേക് പോകുന്ന വഴിയാണ്,സുഖമില്ലാതെ കിടക്കുന്ന അച്ഛന് പെട്ടന്നൊരു വയായ്ക,ട്രെയിൻ കിട്ടിയില്ല ബസുകൾ മാറി മാറി ഇവിടം വരെയെത്തി.
അച്ഛനെന്താ അസുഖം
ആ ചോദ്യത്തിനു മറുപടി പറഞ്ഞില്ല ,
മോളെ വിഷമിപ്പിക്കാൻ വേണ്ടി ചോതിച്ചതല്ല കേട്ടോ എല്ലാം ശേരിയാകും മോള് മയങ്ങികോളു
ആ വാകുകളിൽ ഒരു സാന്ത്വനത്തിന്റെ തഴുകലും ഒരു സംരക്ഷണത്തിന്റെ തണലും നിഴലിച്ചിരുന്നു അതു കൊണ്ടു തന്നെ അവൾ ബാഗുകളിൽ തല ചായ്ച്ചു മയങ്ങി.
പാതിമയക്കത്തിൽ കൈ വിരലുകളിൽ എന്തോ തലോടുന്ന ഒരു തോന്നൽ കണ്ണുകൾ തുറന്നു,
ജാള്യത ഒരു ചിരിയുടെ മുഖംമൂടി കൊണ്ട് മറച്ചുകൊണ്ട് മദ്ധ്യവയസ്കൻ അവളുടെ കൈ വിരലുകൾ അയാളുടെ കരങ്ങളിൽ ചേർത്തുപിടിചിരിക്കുന്നു തല ഒരു വശത്തേക്ക് ചരിച്ചുകണ്ണുകൾ ഇറുക്കി അടച്ചു തുറന്നു   കൊണ്ടയാൾ ഉറങ്ങിക്കോളു എന്നാഗ്യം കാണിച്ചു.
അബലയായ തനിക്ക് അവിടെ നിന്നും എണീക്കാൻ മാത്രമേ അവൾക് കഴിഞ്ഞുള്ളൂ അല്ലെങ്കിൽ ഒറ്റപെടലിന്റെ ഭയത്തിൽ അതിൽ കൂടുതലൊരു പ്രതികരണം അവള്കചിന്തനീയമായിരുന്നു.
ബാഗുകൾ എടുത്തു ചുറ്റിലും തുറിച് നോക്കുന്ന കണ്ണുകൾ ക്കിടയിലൂടെ അവൾ നടന്നു.
എൻക്വയറി കൌണ്ടറിനോടു ചേർന്ന പോലീസ് ഔട്ട്‌ പോസ്റ്റ്‌ അവൾ ശ്രദ്ദിച്ചു.
അകത്തു കയറി നോക്കിയപ്പോൾ മേശപുറതു കൈകൾ വട്ടംപിടിച്ച് കമിഴ്ന്നുറങ്ങുന്ന ഒരു പോലീസുകാരൻ മാത്രം. പോലീസുകാരന്റെ ശ്രദ്ധ ക്ഷണിക്കാനായി അവൾ ഒന്നു ചുമച്ചു. തല ഉയർത്തി ചോദ്യ ഭാവത്തിൽ അയാൾ ഒന്നമർത്തി മൂളി.
ഞാൻ ഇവിടെ ഒന്നിരുന്നോട്ടെ ബാഗുകൾ താഴെ വച്ചുകൊണ്ടവൾ ചോതിച്ചു
യാത്രകാർക്കിരിക്കാൻ അവിടെ സ്ഥലമുണ്ടല്ലോ പുറത്തേക്കു കൈകൾ ചൂണ്ടി അയാൾ മറുപടി പറഞ്ഞു
സർ അവിടെ മറ്റു സ്ത്രീ യാത്രികർ ആരുംതന്നെയില്ല, ഞാൻ ഒറ്റക്കാണ്  ദയവുചെയ്ത് എന്നെ ഇവിടെ ഇരിക്കാൻ അനുവദിക്കണം.
പോലീസുകാരൻ അവളെ അടിമുടി ഒന്ന് നോക്കിയിട്ട് അമർത്തി ഒന്ന് കൂടി മൂളി
ഇവിടെ ഇരിക്കാൻ കസേരയോന്നുമില്ല  ഒരു കാര്യം ചെയ് അകത്തു കയറി ഇരുന്നോളു
അകത്തെ ഇടനാഴിയിലേക്ക്  ചൂണ്ടി അയാൾ പറഞ്ഞു
വളരെ നന്ദി
അവൾ തന്റെ ബാഗുകൾ തോളിൽ എടുത്തു വച്ച് അകത്തേക്ക് പോയി .
ഒരു മേശയും കാലുകൾ ആടുന്ന ഒരു കസേരയും അകതുണ്ടായിരുന്നു , ബാഗുകൾ മേശ പുറത്ത് വച്ചവൾ ആ മുറി ആകമാനം ഒന്നു വീക്ഷിച്ചു. മേശയോട് ചേർന്ന് പാളികൾ ഇല്ലാത്ത ഒരു അലമാരയും അതിൽ  മുഷിഞ്ഞ ഒരു ജോഡി പോലീസ് യൂണിഫോമും തൂക്കിയിട്ടിരിക്കുന്നു, നിലത്തു നിറയെ സിഗരറ്റ് കുറ്റികളും, മുറിയുടെ ഒരു കോണിൽ മാറാലകെട്ടിയ ഒരു കൂജ , വർഷങ്ങളായി ആ കൂജ അങ്ങിനെ തന്നെ ഇരിക്കുന്നതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. മേശക്കടിയിൽ ഒഴിഞ്ഞ ഒന്ന് രണ്ടു മദ്യ കുപ്പികൾ.

പുറത്ത്, ശക്തി കുറഞ്ഞ ഇടിമിന്നലുകൾക്ക് ശക്തി കൂടി കൂടി വന്നു, ഓരോ മിന്നലിനും കാതടപ്പിക്കുന്ന ഇടി പ്രകംബനം തീർത്തു. പോലീസ് ഔട്ട്‌ പോസ്റ്റിന്റെ ജനാല പാളികൾ കാറ്റിൽ ശക്തിയായി വന്നടിച്ചു. പോലീസുകാരൻ ഇരിപ്പിടത്തിൽ നിന്നെണീറ്റു, വയറിനു താഴെ വരെ ഇറങ്ങി പോയ പാന്റസ് ബെല്ടിനോട്‌ ചേർത്ത് അയാളുടെ വലിയ വയറിനു മുകളിലേക് വലിച്ചു കയറ്റി ,ജനാലകൾ കൊട്ടിയടച്ചു. പുറത്തു വന്നു ചുറ്റിലും നോക്കി. ആളുകൾ ആരും ശ്രദ്ദിക്കുന്നില്ല എല്ലാവരും ഇടിയെയും വരാൻ പോകുന്ന മഴയെയും പഴിച്ചു കൊണ്ട് സ്റ്റാന്റിന്റെ അകതളങ്ങളിലെക് ഉൾവലിഞ്ഞിരിക്കുന്നു.
അയാൾ തിരിച്ചു കയറി മേശ വലിപ്പിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, വാതിലുകൾ പതിയെ ചാരി കൊളുത്തിട്ടു.

പുറത്തു ശക്തിയേറിയ കാറ്റിനു അകംബടി യായി അകലെ എവിടെയോ പെയ്തിരുന്ന മഴ ആർത്തു വന്നു, പൊടി പിടിച്ച മണ്ണിലേക്ക് മഴത്തുള്ളികൾ ആർത്തിയോടെ ലയിചിറങ്ങി, ഓരോ മണ്‍ തരികളെയും ആർത്തിയോടെ ഭോഗിച്ച് മഴ രതിമൂർച്ചയിലേക്ക് പ്രയാണം ചെയ്തു.

Monday, February 3, 2014

ജീവിതയാത്ര

"എങ്ങോട്ടാ യാത്ര ? "
നന്നേ തിരക്ക്‌ കുറഞ്ഞ ആ കംപാർട്ട്മെന്റിൽ വാതിലിനോട് ചേർന്ന സീറ്റിൽ, ജനാലയിലൂടെ  , അകലെ ശൂന്യതയിലേക്ക് കണ്ണും നട്ടു , മനസ്സ് നിറയെ നീറുന്ന ചിന്തകളുമായി മല്ലടിച്ചിരിക്കുമ്പോൾ എതിർവശത്തിരിക്കുന്ന സുമുഖനായ ആ ചെറുപ്പക്കാരന്റെ ചോദ്യതുനത്തരം  കൊടുക്കാൻ തോന്നിയില്ല. അല്ലെങ്കിൽ തന്നെ ഞാനെതിനു മറുപടി പറയണം , എന്റെ മനസിന്റെ ആധികൾക്ക് അതൊട്ടും തന്നെ കുറവ് വരുത്താൻ പോകുന്നില്ല . കണ്ണുകൾ പിൻവലിക്കാതെ ഞാൻ അനന്തതയിലേക്ക് തന്നെ നോക്കിയിരുന്നു .
അയാൾ ചോദ്യം ആവർത്തിച്ചു . എന്റെ മുഖ ഭാവം വായിചെടുത്ത തുകൊണ്ടോ എന്തോ അയാളും എൻറെ മറുപടി പ്രതീക്ഷിക്കാതെ പുറത്തേക് നോക്കികൊണ്ടിരുന്നു .
ഒരു മിന്നായം പോലെ മറഞ്ഞു പോകുന്ന വയലേലകളും കുറ്റിചെടികളും
"ഈ ലോകം എത്ര സുന്ദരം " അയാൾ അയാളോട് തന്നെ പറഞ്ഞു , പതിയെ എന്റെ മുഖത്തേക് നോക്കി . അയാളുടെ സാമീപ്യം ഒട്ടും തന്നെ ഇഷ്ടപെടാതെ ഞാൻ അയാളെ തീർത്തും അവഗ ണിച്ചു . എങ്കിലും അയാളുടെ മുഖത്തെ മന്തഹാസം ഇടം കണ്ണിലൂടെ ഞാൻ കണ്ടു . തീർത്തും സന്തോഷവാനായ ഒരു മനുഷ്യൻ . അയാൾക് സന്തോഷിക്കാം , അയാൾ ഞാനല്ലാതിടത്തോളം കാലം  , എൻറെ നീറുന്ന പ്രശ്നങ്ങൾ ബാധിക്കാത്തിടത്തോളം അയാൾക് ചിരിക്കുകയും മറ്റുള്ളവരോട് ചൊത്യങ്ങൾ ചോതിച്ചു കൊണ്ടിരിക്കുകയും ച്ചെയാം ...
"ഞാനൊരു ദീര്‍ഘ യാത്ര പോവുകയാണ്, നിങ്ങളോടത്‌ പങ്കു വക്കാം എന്ന് കരുതി ചോതിച്ചതാണ്, ക്ഷമിക്കുക "  അയാൾ പറഞ്ഞു .

ഞാൻകണ്ണുകൾ ചുളിച് എൻറെ നീരസം മുഴുവനും പ്രകടമാക്കി മടുപ്പുളവാക്കുന്ന രീതിയിലൊന്നു നോക്കി , അയാൾ അപോളും പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
"സുഹൃത്തേ നിങ്ങളിൽ ഞാൻ എന്തോ വിഷമത കാണുന്നു , നിങ്ങൾ ചിരിക്കുക , നിങ്ങളുടെ മ്ലാനതക് ആ ഒരു അവസ്ഥാന്താരത്തെ മാറ്റി മറിക്കാൻ കഴിയില്ല , പക്ഷെ നിങ്ങളുടെ ഒരു ചിരിക്ക് ഒരു പക്ഷെ വലിയ സന്തോഷങ്ങൾ പകുത്തു നല്കാൻ കഴിഞ്ഞേക്കും "
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പുറത്തേക്കു തന്നെ നോക്കിയിരുന്നു ...
ട്രെയിൻന്റെ  വേഗം  കുറഞ്ഞു , അയാൾ പതിയെ എഴുനേറ്റു വാതിലിൽ പോയി നിന്നു എന്നെ തിരിഞ്ഞു നോക്കി ,  ആ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു തിളക്കം പ്രകടമായിരുന്നു , എന്നെ നോക്കി ചിരിച്ചു കൈകൾ 
പതിയെ വീശി , ഞാൻ അയാളെ തന്നെ നോക്കി നിന്നു .. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും താഴെ  കലങ്ങി മറി ഞൊഴുകുന്ന പുഴയിലേക്ക് അയാൾ ഞൊടിയിടയിൽ എടുത്തു ചാടി . എൻറെ നെഞ്ചിൽ ഈ ഭൂമിയോളമോ അതിൽ കൂടുതലോ  വലുപ്പത്തിൽ ഒരു തീ ആളികത്തി , ആകെയൊരു മരവിപ്പ് . എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ജനാലയിലൂടെ താഴെ കലങ്ങി മറിയുന്ന ആ ഓള പരപ്പിലേക് നോക്കി. പുഴയുടെ അന്നനാളങ്ങൾ അയാളെ ആർത്തിയോടെ വിഴുങ്ങി കഴിഞ്ഞിരുന്നു. 

സഹോദരാ എന്നോട് പൊറുക്കുക ,ഇപ്പോൾ  ഞാനറിയുന്നു നിങ്ങളുടെ മഹത്വം , എന്നേക്കാൾ വലിയ വിഷമതകളുമായി ചിരിച്ചു കൊണ്ടിരുന്ന നിങ്ങൾ എനിക്ക് തന്നത് വലിയൊരു അധ്യായമാണ് , തിരിച്ചറിയാൻ വൈകിയ ഒരു പ്രവാചക സന്ദേശം ...അപോ ളും ആ വാക്കുകൾ എൻറെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു 
"ഞാനൊരു ദീര്‍ഘ യാത്ര പോവുകയാണ്..."



Monday, January 27, 2014

ദ വായിൽ തോന്നിയത്

ദ വായിൽ തോന്നിയത് :

കുട്ടിക്കാലത്തു പെയ്തിരുന്ന മഴക്ക് എന്തായിരുന്നു പ്രത്യേകത 
അന്നും ഇന്നും ബൗധികമായൊ ശാസ്ത്രീയമായോ മഴയുടെ നിർവചനത്തിനു രൂപമാറ്റം ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും , ബാല്യത്തിലെ ഓരോ മഴതുള്ളികൾക്കും നനുത്ത കുളിരിനു പുറമേ ഇന്നത്തെ കനം കൂടിയ,തിരക്കുപിടിച്ച , ചിന്തകളിലേക്ക് ഒരായിരം ഗൃഹാതുരത്തിന്റെ സുഖമുള്ള തലോടലുകൾ നല്കാൻ കഴിയുന്നു ..

പലപ്പോഴും ചിന്തിക്കാറുണ്ട് ഒരു നീരാവിയായി മുകളിലേക്ക് പറന്നുയർന്നു ഒരു മഴത്തുള്ളിയായി വീണ്ടും ഈ ഭൂമിയിലേക്ക് പതിക്കാൻ , മറ്റു മഴത്തുള്ളികളെ അടുത്തറിഞ്ഞ് , ഉറ്റ മിത്രങ്ങളായി , കൈകളിൽ കൈ ചേർത്ത് തോളോടു തോളുരുമ്മി പൊട്ടിച്ചിരിച് ,പറന്നു പറന്നു ഒരു കിനാവിന്റെ കുളിര് പോലെ താഴെക്ക് വന്നു പതിക്കുമ്പോൾ, വീഴ്ചയുടെ ആഘാതത്തെ തടുക്കാൻ ,താഴെ ഞങ്ങളെസ്വീകരിച്ചു കൊണ്ട് തുള്ളികളിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ..അവരുടെ മുടിയിഴകളിലൂടെ ഒലിച്ചിറങ്ങി വരണ്ട ഭൂമിയുടെ പൊടിപിടിച്ചമെയ്യിൽ ചുംബിച്ചു ഒരു കൊച്ചു നീർചാലായി കാലത്തിനും ചക്രവാളങ്ങൾക്കും അകലെയുള്ള തുരുത്തിലേക്ക് നിശബ്ദമായി ഒഴുകാൻ , വഴി നീളെ അനേകമനേകം മഴത്തുള്ളികൾ ,ഒരേ സ്വപ്നങ്ങൾ പേറി , ഒരേ ദിശാ ബോധത്തോടെ , ഒരുമിച്ചു സ്നേഹ ഗീതങ്ങൾ പാടി ഒരേ  ലക്ഷ്യത്തിലേക്ക് ....

Wednesday, January 22, 2014

സ്മാർട്ട്‌ ഫോണും, ചൈനയിലെ ഒന്നിൽ കൂടുതൽ സന്താനൊല്‍പാദനത്തിൻറെ ശിക്ഷയും


"ഇഞ്ഞി  പറച്ചിലല്ലെയ്ക്കാരം "
എന്റെ കയ്യിലെ വാരാന്ത്യ പതിപ്പ് ചട്ടുകം കൊണ്ട് തട്ടി തെറിപ്പിച്ചു വിശ്വരൂപം പൂണ്ടു നില്ക്കുന്ന പ്രിയതമ
രാവിലെ തന്നെ പുലി വാലാണല്ലോ
"ഇയ്യ് കാര്യം  പറയെടി , എന്താ സംഭവം "
"ഇങ്ങളോട്  എത്രീസായി ഒരു ഫോണ്‍ വാങ്ങി തെരാം പറഞ്ഞിട്ട് "
"അപോ അന്റെക്കെള്ള  ഫോണിനുപ്പോന്താ ഒരു കമ്മി "
"ഹം.. ഫോണോ അതോ?"
"പിന്നെ അതെന്താ പന്താണോ "
"അതോണ്ട് വുളിച്ചാനല്ലാതെ  വെറെന്തിനെലും പറ്റുമോ "
"ദാ പ്പൊ നന്നായെ ..ഫോണ്‍ വുളിക്കാനല്ലാണ്ടെ തുണി അലക്കാം പറ്റുമോ "
"അതല്ലാന്നും... അത് സ്മാർട്ട്‌ ഫോണ്‍ അല്ലാന്നും... "
പടച്ചോനെ അണക്കെന്തിനാപ്പോ സ്മാർട്ട്‌ ഫോണ്‍
"പിന്നേ ഇക്കെന്താ അതൊന്നും പറ്റൂലെ , ഇങ്ങൾ അമ്മായിന്റെ അയിഷാനെ നോക്കാ ..ഒളെക്കെണ്ടല്ലോ , ഹാരിസ് കാക്കുനോട് കണ്ടുംങ്ങോണ്ട വർത്താനം പറച്ചില് "

"എടി അവള്ക്കത് ഒരാവശ്യമാണ് , ഗൾഫിലുള്ള ഹാരിസിനെ  , അതായത് അവളെ കേട്ടിയവനെ , അതിലൂടെ എങ്കിലും കണ്ടു സംസാരിക്കാലോ? നിനക്ക് കാണേണ്ട ഞാൻ, നിന്റെ മുന്നിൽ തന്നെയില്ലേ പിന്നെ എന്താ " - ഒരു പുഞ്ചിരി പാസാക്കി ഞാനൊന്ന് സുന്ദരനായി നിന്നു.
"ഔ കണ്ടാലും മതി , ഇങ്ങളെ കാണനോന്നുമല്ല. ഇന്റെ ആങ്ങളയും ദുബായിലാണ് ഇനിക്ക് ഓനെ കണ്ട് സംസാരിക്കാലോ "

ഇനിഅതികം മിണ്ടാതിരിക്കുന്നതാണ് നല്ലത് കാരണം സബ്ജക്റ്റ് അവളുടെ വീട്ടു കാരാണ്

"നമുക്ക് ആലോചിക്കാം " - ഒരു താല്ക്കാലിക രക്ഷപെടൽ

 ഇങ്ങളെ ആലോചനയൊന്നും ഇക്ക് കേക്കണ്ട, മുമ്പും ഇങ്ങൾ കൊറേ ആലോചിച്ചതാണ് അന്നോക്കീം ആലോചന മാത്രേ ണ്ടായിട്ടുള്ളൂ  , ഇക്ക്  ഇന്നെന്നെ വേണം "
കുടു ങ്ങി  പടച്ചോനെ
"ഇന്നോ? ഇന്ന് ഞായറ ല്ലേ ഇന്ന് ശെരി ആകൂല "
"എന്താ ഞായറായ്ച്ച ഫോണ്‍ വാങ്ങാം പറ്റൂലാന്നു വല്ല ഹദീസുംണ്ടോ?"
ഇവൾ ഫുൾ പ്രിപേട് ആണ് ഇനി രക്ഷ പ്പെടാൻ പറ്റുംന്നു തോന്നുന്നില്ല .

"എടി നമുക്ക് ഓണ്‍ലൈൻ വാങ്ങാം അതാകുമ്പോ കാശ് കുറവാകും "
"ഇക്കതൊന്നും വേണ്ട, ഇക്ക് സ്മാർട്ട്‌ ഫോണെന്നെ മതി, ഇങ്ങൾ പൈസ കൊറ വുള്ളത് വാങ്ങി ഇന്നെ പറ്റിക്കാനൊന്നും നോക്കണ്ടട്ടോ.....  "

എന്താപോ അവളോട് പറയാ??

"ഇപോ തന്നെ വേണോ "
"ആ ഇപോ തന്നെ വേണം "
"ഞാനൊന്നു പല്ലു തെക്കട്ടെ , പറ്റുമോ "
ഒരു ചിരിയും സമ്മാനിച്ച്‌ അവൾ അടുക്കളയിലേക്ക് മുങ്ങാം കുഴിയിട്ടു.
അകത്തു നിന്നും പൊരിച്ച കോഴിയുടെ മണം അക്നൊളജ്മെന്റായി എന്റെ
നാസികയിൽ തുളച്ചു കയറി.

ഇന്നാളു വരേയ്ക്കും എന്റെ അനുഭവത്തിൽ , മണ്ണാർക്കാട് അങ്ങാടിയിൽ തുണിക്കട യും ജ്വല്ലറി ഷോപും ആണ് ഏറ്റവും തിരക്കുള്ള വാണിഭശാലകൾ. എന്നാൽ ഇന്നു മനസിലായി അവരോട് കിടപിടിക്കുന്ന മറ്റൊരുവൻ കൂടിയുണ്ടെന്ന്-മൊബൈൽ ഷോപ്പ് .
തിക്കിയും  തിരക്കിയും  ഒടുവിൽ ഞാനത് സാധിച്ചു .
പ്രിയ കമ്മ്യൂണി സ്റ്റ് രാജ്യമേ.. പ്രിയ ചൈനാ ഭൂമിയെ.. നിനക്കെന്റെ വിപ്ലവാഭിവാധ്യങ്ങൾ ..ഇതാ നിന്റെ മണ്ണിൽ നിന്നും ജന്മം കൊണ്ട ഈ ഉപകരണം ഞാൻ കിട്ടി ബോധിച്ചിരിക്കുന്നു.

"ഇന്റെ പടച്ചോനെ ഇത്രീം വെൽതൊന്നും വേണ്ടീന്നില്ലാട്ടോ , ഇതിന് കൊറേ പൈസ ആയി കാണുഓലോ "
സന്തോഷത്തിൽ മതി മറന്ന ഭാര്യയുടെ  കമന്റ്‌
"ആ കൊറേ ആയി..അന്റെ ഒരു പൂതിയല്ലേ ഞാൻ കായി നോക്കീല "
ഇരിക്കട്ടെ കുറച് വെയിറ്റ്
"ന്നാലും എത്ര ആയി "
യഥാർത്ഥ വില പറഞ്ഞാൽ അകത്തു ചട്ടിയിൽ ഇരിക്കുന്ന പൊരിച്ച കോഴി പണിക്കാരി ലക്ഷ്മി ചേച്ചി കൊണ്ടു പോകുന്നത് കാണേണ്ടി വരും എന്നുള്ളത് കൊണ്ട് പറഞ്ഞില്ല
"അതിനൊക്കെ കൊറേ ആയി "
"ന്നാലും...??"
"പത്തിരുപത്തന്ജായി "
"പടച്ചോനെ ഇരുപത്ത യ്യായിരൊ , വേണ്ടീര്ന്നില്ല "
"ന്നാ ഇങ്ങട്ട് തന്നളാ ഇപോ കൊണ്ടേകൊട്ത്ത തിരിച്ച്ട്ക്കും "
ഉത്തരം പറയാതെ വീണ്ടും അടുക്കളയിലേക് മുങ്ങാം കുഴി
"എടീ ഫോണ്‍ ഇങ്ങോട്ട് കൊണ്ടുവാ എങ്ങനെയാ ഉപയോഗിക്കാന്നു പടിപിച്ചു തരാം... "
"വേണ്ടാ ഞാൻ ഐഷാന്റെക്കന്നു പടിചോളാം "

ദിവസങ്ങൾ ക്കപ്പുറം
"ഭാര്യേ ..." ഞാൻ നീട്ടി വിളിച്ചു
ന്തോ
അതേയ് നാളെ തിങ്കൾ അല്ലെ  എന്നെ പഞ്ചായത്ത് ഓഫീസിൽ പോകാൻ ഒന്നോർമ്മി പ്പിക്കണേ , എന്റെ ഓർമ ശക്തി അണക്കറിയാലോ , ഞാൻ എന്തായാലും മറക്കും "
"ന്തിനാ അത് "
നമ്മളെ കല്യാണം കഴിഞ്ഞിട്ട് ഇത്രേം നാളായിട്ടും മാരെജ്‌സർറ്റിഫികറ്റ് വേടിച്ചിട്ടില്ല നാളെ തന്നെ വേടിക്കണം
"പിന്നെ... ഓലെ സർറ്റിഫികറ്റ് കിട്ടീട്ട് വേണ്ടെ ,കുട്ട്യേള് രണ്ടായി ഇതിലും വെല്ല്യെ  സർറ്റിഫികറ്റ് എന്താള്ളൂ"
"അതല്ലാടി , ഇത വിസ പ്രോസസ്സിനു വേണ്ടിയാ,നാളെ തന്നെവാങ്ങണം അല്ലെങ്കി ചാൻസ് പോകും  "
"ഇന്റെ ആങ്ങള പാസ്പോർട്ടും കൊണ്ടാണല്ലോ പോയത് , ഓല്ക്ക് അതൊന്നും വേണ്ടീലല്ലോ "
"അന്റെ ആങ്ങള വല്ല കാലിഫൊർനിയക്ക് പോണ ഉരുവിലും ആയിരിക്കും പോയിരിക്ക "
"ഒരലിലും ഒലക്കീലൊന്നു അല്ല വിമാനത്തി തന്നെ പോയത്, കൊയികൊട് എയർപോർടില് ഞമ്മൾ എല്ലാരും കൂടി അല്ലെ കൊണ്ടാക്കിയെ , ഇങ്ങളത് മറന്നോ,അന്ന് പാരടയിസിന്നു ബിരിയാണി തിന്നതും കുൽകി സർവത് കുടിച്ചതും ഒന്നും ഓർമ ഇല്ലേ, വെറ്തെ അല്ല ഇങ്ങക്ക് ഒന്നും ഓർമ നിക്കാത്തെ"
"എടീ ഞാനൊരു പടത്തിലെ വിറ്റ്‌ പറഞ്ഞതാ .."
"ഐന് അന്ന് ഞമ്മൾ പടതിനൊന്നും പൊയിലല്ലൊ"
"ഹൂ ഒന്നൂല്ലാ...ഞാനൊന്നും പറഞ്ഞിട്ടില്ല "
"ആ ശെരിയാട്ടോ ഞമ്മൾ അന്നന്നെ  തട്ടത്തിൻ മറയത്ത് കണ്ടത് ,ഐലങ്ങനെ  ഒരു വിറ്റ്‌ണ്ടാര്ന്നോ ഇക്കോർമ ല്ലാലോ "
"അതിൽ അങ്ങനെ ഒരു വിറ്റും ഉണ്ട് അവസാനം നായകൻ നായികയെ കഴുത് ഞെരിച്ചു കൊല്ലും ച്ചെയും , ഇയ്യോടിക്കോ ഇവിടുന്ന്.. "
"മ്മാ ദോക്കീം " അവൾ അകത്തേക്കോടി
"എടീ നാളെ പഞ്ചായത്തിൽ പോകാൻ ഒർമിപ്പിക്കണം , മറക്കണ്ട " അകത്തേക്ക് നോക്കി കൊണ്ട് എന്റെ ഉച്ചത്തിലുള്ള ഓർമ്മപ്പെടുത്തൽ
"ഒർമിപ്പിക്കാം..."

തിങ്കൾ ....
ചൊവ്വ ...
ബുധൻ ..
വ്യാഴം ...

"ഇന്ന് വെള്ല്യഴ്ചെണ്  പള്ളീൽ പോണില്ലേ , ഇങ്ങൾ പോയി കുളിക്കാൻ നോക്കീം" മുകളിലെ മുറിയിൽ  മക്കളുമൊത്തുള്ള കളിക്ക് വിഗ്നം വരുത്തി കോണി പടികൾക്ക് താഴെ നിന്നും ഭാര്യയുടെ ആജ്ഞ.
"ഓ ശെരിയാണല്ലോ ഞാനത് മറന്നു, ഈ ഇടെ ആയി എല്ലാം മറക്കുകയാണ്  "
പക്ഷെ ആ മറവി എന്നെ മറ്റൊരു കാര്യം ഓർമ പെടുത്തി - മാരെജ് സർറ്റിഫികറ്റ് 
അതെ അത് മറന്നിരിക്കുന്നു 
ഷിറ്റ് ഷിറ്റ് ഷിറ്റ് ഷിറ്റ് ദേഷ്യം കൊണ്ട് എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി 
"ടീ !!!!!"
ഉച്ചത്തിലുള്ള വിളി കേട്ട് കോണി പടികൾ ഓടി കയറി  കിതച്ചു ഭാര്യ വാതിൽക്കൽ 
"ന്താ ..ന്താ ണ്ടായേ .."
"അന്നോട് ഞാനൊരു കാര്യം ഒർമിപ്പിക്കാം പറഞ്ഞീ ന്നോ "
"ന്ത്‌ കാര്യം "
"അന്റെ തല" 
"ഇന്റെ തലയോ ? ആ ഇപോ കിട്ടി , ഇന്റെ തലീൽ തേക്കാൻ ഇന്ദുലേഖന്റെ എണ്ണ വാങ്ങാനല്ലെ , അത് ഞാൻ ഇങ്ങളോടല്ലേ  പറഞീന്നേ ... അത് സാരല്ല പള്ളി വുട്ട് വെരുമ്പോ വാങ്ങിയ മതി  "
ദേഷ്യം എന്റെ മനസ്സിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു ..ഇപ്പോൾ അത് കയ്യിലേക് പ്രവിഹിചു കൊണ്ടിരിക്കുകയാണ് - എങ്കിലും സമചിത്ത കൈ വിട്ടില്ല 
"ഇയ്യത് മറന്നുല്ലേ , അന്നോട് ഞാം പഞ്ചായത്തി പോകാൻ ഓർമി പ്പിക്കാം പറഞീ ന്നോ "
"ഞാം മറന്നൊന്നും ഇല്ല "
"ന്നട്ടെന്തേ ഇയ്യ് ഓർമിപ്പി ക്കാഞ്ഞെ "
"ആരെ പറഞ്ഞു ഒർമിപ്പിചിലാന്ന്? "
"എപൊ ഓർമിപ്പിച്ചു "
"അന്നെന്നെ "
"എന്നെന്നെ "
"തിങ്കളാഴ്ചെന്നെ "
"തെങ്ങേണ് ഇയ്യൊർമിപ്പിചെ "
അതിന് എന്റെ ഭാര്യ പറഞ്ഞ മറുപടി ഒരു മിന്നൽ പിണറായി എന്റെ കാതുകളിൽ തറച്ചു , കാതുകളിൽ നിന്നും ആ വിദ്യുത്‌ തരങ്കങ്ങൾ എന്റെ ശരീരമാസകലം പടർന്നു കയറി , കാലുകൾക്ക് ശക്തി ചോർന്നു ഞാൻ കട്ടിലിൽ ഇരുന്നു , കണ്ണുകളിൽ ഇരുട്ട് മൂടുന്ന പോലെ തോന്നി , തൊണ്ട വരണ്ടു , തൊണ്ടയിൽ നിന്നും ചൂടുള്ള ഒരു മരുകാറ്റ് ഇരു ചെവികളിലൂടെയും കണ്ണുകളിലൂടെയും നാസിക ദ്വാരങ്ങളിലൂടെയും ബഹിർഗമിച്ചു,ശരീര മാസകലമുള്ള രോമകൂപങ്ങളിൽ തീക്കനലുകൾ കോരിയിട്ടു,രക്ത പ്രവാഹം ഒരു മദാഢ്യ രൂപം കൈ വരിച്ചു...

അവൾ എന്താണ് പറഞ്ഞത് ഞാൻ ഒന്നു കൂടി റീവയിന്റ്റ് ചെയ്തു 
"ഞാൻ ഇങ്ങക്ക് വാട്സ് അപ്പ് ചെയ്തീനല്ലൊ "

ഈ സമയം കയ്യിലെ മൊബൈലിൽ  എന്തൊക്കെയോ ഞെക്കി കൊണ്ട് ഭാര്യ കോണി പടികൾ ഇറങ്ങി പോകുന്നുണ്ടായിരുന്നു, അങ്ങകലെ കമ്മ്യൂണിസ്റ്റ്  മണ്ണിൽ വീണ്ടും വീണ്ടും സ്മാർട്ട്‌ ഫോണുകൾ ഉൽപ്പാതിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു 

# ചൈനയിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ ശിക്ഷ # എനിക്ക് കുട്ടികൾ രണ്ട്