Wednesday, September 10, 2014

ഓണ കാഴ്ചകൾ


ഉത്രാട നാളിൽ വായനശാല പ്രവർത്തകർ സംഘടിപിച്ച ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് , സ്റ്റെജിനോട് ചേർന്ന്, തോർന്ന മഴയുടെ അവശേഷിപ്പുകൾ മുടിയിഴയിലൂടെ ഒലിച്ചിറങ്ങി മുഖത്തും ശരീരമാസകലെയും നനുത്ത കുളിര് കോരി അവയുമായി മല്ലിട്ടു കൊണ്ടിരിക്കുമ്പോളാണ് റോയിഎട്ടൻ വിളിച്ചത്. എങ്ങോട്ടാണെന്ന് ചോതിച്ചില്ല , ചോതിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല വിളിച്ചത് റോയിഎട്ടൻ അല്ലേ . കാറിലെ മുൻസീറ്റിൽ ഇരിക്കുമ്പോൾ കുറച്ചു നേരമായി മാറി നിന്ന മഴ വീണ്ടും ഗ്ലാസ്സുകളിലൂടെ ഒലിച്ചിറങ്ങി . ശീതീകരിച്ച കാറിനക ത്തേക്കാൾ തണുപ് ഒരുപക്ഷെ പുറത്ത് ഉണ്ടാവാം . നനഞ്ഞ ശരീരവും തണുത്ത മനസുമായി യാത്ര തുടർന്നു . വഴിയിൽ വച്ച് റഷീദ്ക്കയും സക്കീർ ഭായും കൂടെ ചേർന്നു . എൽ പി സ്കൂളിനോട് ചേർന്ന് കാർ നിർത്തി . നേരം ഇരുട്ടി തുടങ്ങിയിരുന്നു , മഴക്ക് അല്പ്പം ശമനം ഉണ്ടായിരുന്നു , നിശബ്ധമായ ആ സന്ധ്യയുടെ സംഗീതത്തിന് ഇലകളിൽ നിന്നും ഒറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ ശ്രുതി മീട്ടി ...
വണ്ടി യിൽ നിന്നും പുറത്തിറങ്ങി ഡിക്കി തുറന്നു സക്കീർഭായ് ഒരു സഞ്ചി എന്റെ കയിൽ തന്നു , കുറച് അരിയും പലചരക് സാതനങ്ങളും ..
ഇത് എന്തിനാണ് ഞാൻ ചോതിച്ചു
"ഓണം നമുക്ക് മാത്രം ആഘോഷിച്ചാൽ പോരല്ലോ" റോയേട്ടനാണ് മറുപടി പറഞ്ഞത്
ഞാൻ അവരെ അനുഗമിച്ചു ,
നടത്തം ചെന്നവസാനിച്ചത്‌ കാലങ്ങളെക്കാൾ പഴക്കമുള്ള ഒരു ചെറിയ വീടിനു മുന്നിൽ
കുറെ കഴിഞ്ഞാണ് അറുപതിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീ വാതിൽ തുറന്നത് , ഒരു മുറിയും അടുക്കളയു മുള്ള ആ വീടിന്റെ അകത് വളരെ പ്രായം ചെന്ന ഒരു വൃദ്ധ ഉറങ്ങുന്നുണ്ടായിരുന്നു
"ഞങ്ങൾ കിടന്നിരുന്നു .. "
ഇത്രയും നേരത്തെയോ എന്ന് എനിക്ക് ചോതിക്കണം എന്നുണ്ടായിരുന്നു
അപോളെക്കും അകത്തു നിന്നും ഉറങ്ങി കൊണ്ടിരുന്ന പ്രായം ചെന്ന ആ സ്ത്രീ എണീറ്റിരുന്നു ഞങ്ങളെ വിളിക്കാൻ തുടങ്ങി . അകത്തു ചെന്ന് അവരുടെ കട്ടിലിനോട് ചേർന്നിരുന്ന റഷീദ് ക്കയോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി . ഏറെ കാലത്തിനു ശേഷം ആ വീട്ടിൽ സന്ദർശകർ വന്നതിന്റെ സന്തോഷവും ആകാംക്ഷയും അവരുടെ മുഖങ്ങളിൽ അദൃശ്യമായ ഒരു പ്രകാശത്തെ ദ്യോതിപ്പിന്നുണ്ടായിരുന്നു.എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും നിശബ്ധമായി ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന ആ കണ്ണുകൾ ആയിരം കഥകൾ ഞങ്ങൾക്ക് പറഞ്ഞു തന്നു .. മക്കളും പേരമക്കളും ഉണ്ടെന്നിരിക്കെ ഏകയായ ആ സ്ത്രീക്ക് കൂട്ടിരിക്കാൻ വന്ന മധ്യ വയസ്ക അടുക്കളയിലേക് ഓടി , അവരെ തടഞ്ഞു കൊണ്ട് റോയിയെട്ടൻ പറഞ്ഞു ഞങ്ങൾ വായനശാലയുടെ ഒരു ഓണ ഉപഹാരമായി വന്നതാണ് ഇത് സ്വീകരിക്കണം. ആ സഞ്ചി അവരുടെ കയ്യിൽ കൊടുത്തിട്ട് തുടർന്നു ,ഇനിയും കുറെ വീടുകൾ കയറാനുണ്ട് ഞങ്ങൾ ഇറങ്ങുകയാണ് .. അവരോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി , ഇരുട്ടിന്റെ കറുത്ത ക്യാൻവാസിൽ നെടുകെയും കുറുകെയും വെളുത്ത വരകൾ വരച്ചു കൊണ്ട് സക്കീർഭായി ടോർച് തെളിച്ചു മുന്നേ നടന്നു . കടന്നു പോയ വഴികൾക്ക് പിറകെ ഇരുട്ട് വീണ്ടും വന്നു മൂടി , കറുത്ത ചായം ആ ക്യാൻവാസിൽ പടർന്നു കൊണ്ടേയിരുന്നു , പുറകിൽ വാതിലുകൾ അടഞ്ഞു , ആ വീട്ടിൽ കത്തി കൊണ്ടിരുന്ന വെട്ടം അണഞ്ഞു , കാൻവാസിലെ മറ്റൊരു കറുത്ത മഷി തുള്ളിയായി ആ വീട് ചേർന്നലിഞ്ഞു ...
അന്ന് ഞങ്ങൾ ഇതുപോലെയോ അല്ലെങ്കിൽ ഇതിലുപരിയായോ വിഷാദാത്മകമായ മറ്റു കുറച്ചു വീടുകൾ കൂടി കയറി .. രോഗങ്ങളും ഒറ്റപ്പെടലുകളും നഷ്ടങ്ങളുടെ ആവരണം പുതച്ചു മൂടിയ മനുഷ്യർ ..
പുഞ്ചിരികൾ ഞങ്ങളെ സ്വീകരിക്കുകയും കണ്ണുനീരുകൾ ഞങ്ങളോട് വിട ചൊല്ലുകയും ചെയ്തു .
രാത്രി ഏറെ വൈകി വീട്ടിൽ വന്നു കയറി കട്ടിലിൽ കിടന്നു , ഉറക്കം വരാതെ, കണ്ട സത്യങ്ങൾ ഉൾക്കൊള്ളാതെ കലുഷിതമായ മനസ് , കഥകളിലും അല്ലെങ്കിൽ പത്ര താളുകളിലും മാത്രം പരിചിതമായ ഈ സത്യങ്ങൾ എൻറെ അയൽപ്പക്കങ്ങലിലും ഉണ്ടെന്ന തിരിച്ചറിവ് ചിന്തകളെ കൂടുതൽ മുറിവേൽപ്പിച്ചു . പതിയെ പതിയെ ഉറക്കം എന്റെ ചിന്തകള്ക്ക് വിരാമമിട്ടു ..നാളത്തെ തിരുവോണത്തിന് ഉതിച്ചുയരാനായി സൂര്യൻ അകലെ എവിടയോ വെമ്പൽ കൊള്ളുന്നു ണ്ടായിരുന്നു

No comments:

Post a Comment