Saturday, November 23, 2013

അക്കരക്കുന്നിലെ കറുത്ത ഗന്ധര്‍വന്മാര്‍

ഇളം കാറ്റിൽ നൃത്തമാടുന്ന , കണ്ണെത്താ ദൂരതോളമുള്ള നെൽ വയലുകൽക്കിടയിലൂടെ അതിർത്തികൾ  തീർത്ത
വരമ്പിലൂടെ നടന്നാൽ അക്കരക്കുന്നിലെത്തും,പറങ്കിമാവുകൾ കൊണ്ടു മാത്രം നിബിഡമായ ഒരു വലിയ കുന്നിന്പുറം , അതിനപ്പുറം മഴക്കാലത്തും വേനല്കാലതും ഒരിക്കലും കലങ്ങാതെ തെളിനീരോഴുകുന്ന കുന്തിപുഴ,  കുന്നിന്റെ ഉച്ചിയിൽ നിന്നും നോക്കിയാൽ അങ്ങകലെ പോതോഴികാവ്, പോതോഴികാവിലെ പൂരത്തിന്റെ  എഴുന്നള്ളിപ് ഇവിടെ നിന്നും നോക്കിയാൽ അവ്യക്തമായ ഒരു വർണ്ണചിത്രമായി കാണാം  .
അക്കരക്കുന്നിനും പാടങ്ങൾക്കും ഇടയിൽ ശാന്തിക്കൽ തോട്,
തോടിൻറെ രണ്ടു കരകളും രണ്ടു ലോകങ്ങളാണ് ...
ഒരുകരയിൽ കുറുക്കൻ , പന്നി, പാമ്പ് മയിൽ കുരങ്ങ്  പൂച്ച പട്ടി എന്ന് തുടങ്ങി മനുഷ്യനൊഴികെ, ആ നാട്ടുകാർക്കറിയാവുന്ന മറ്റെല്ലാ ജന്തു ജാലങ്ങളും  വിഹരിക്കുന്ന അക്കരക്കുന്ന് , മറുകര നെൽവയലുകളും തെങ്ങിൻതോപ്പുകളും  ഉൾപെടുന്ന , മനുഷ്യജീവികളുടെ വിഹാര സ്ഥലം . വരമ്പിലൂടെ നടന്നാൽ ചെന്നെത്തുക  തോടും പാടവും അക്കരക്കുന്നും കൂടി ചേരുന്ന ഒരുപാറകെട്ടിലാണ്  ..
ഈ പാറ കെട്ട് പ്രകൃതി തന്നെ രൂപ പെടുത്തിയ ഒരു കടത്താണ് , ഇരുലോ കങ്ങൾക്കുമിടയിലുള്ള ഒരു കടത്ത് ...പക്ഷെ ഇന്നുവരെ അതികം ആളുകളൊന്നും തന്നെ അങ്ങോട്ട് പോയിട്ടില്ല.തോടിനോടു  ചേർന്ന് ,വിറകു പെറുക്കാനായി പോകുന്ന ചെറുമി പെണ്ണുകളൊഴികെ


പാറക്കെട്ടിനോട് ചേർന്ന് പാറക്കെട്ടിനു മൊത്തം തണൽ വിരിച്ചു പടർന്നുകിടക്കുന്ന ഒരു പാല മരമാണ്...പാലമരംപൂക്കുന്ന നാളുകളിൽ ഇവിടെ ഗന്ധർവന്മാരെ കാണാറുണ്ട് എന്ന് പഴമക്കാർ പറയാറുണ്ട്, അതാണ്‌ ആ നാടിന്റെ മൊത്തംവിശ്വാസവും ..അതു കൊണ്ടൊക്കെ തന്നെയാണ് അക്കരകുന്ന്  അതികം മനുഷ്യ സ്പർശം ഏല്ക്കാതെ കിടക്കുന്നതിന്റെ രഹസ്യവും ...

പാലപൂത്ത മണവും ഗന്ധർവ ഭയവും ഇന്ന് വരെ ഭയ പെടുത്താത്ത ഒരാളുണ്ട്,
ഭ്രാന്തൻ ശിവൻ
ജട പിടിച്ച മുടി, താടി, മീശ , ഒട്ടിയ കവിളുകൾ , മെലിഞ്ഞ ശരീരം ഇതാണ് ഒരൊറ്റ നോട്ടത്തിലെ ശിവൻ .
പക്ഷെ ശിവന്റെ കണ്ണുകൾ വളരെ തിളക്കമേറിയതാണ് , ഉന്തിയ കണ്ണുകൾ , എന്തിനെയും ചാമ്പലാക്കാൻ പര്യാപ്തമായ തിളക്കം ആ കണ്ണുകളിലുണ്ട്.
ഭ്രാന്തൻ ശിവന്റെ വാസ സ്ഥലമാണിവിടം - ഈ പാറ കെട്ടുകൾ.
നാടുവിട്ടു കാടു കയറാത്ത, കാട് വിട്ടു നാടിറങ്ങാത്ത ശിവൻ..
കാടിനും നാടിനും മദ്ധ്യേ, ഇരുലോകത്തിനും ഒരേ സമയം അന്യനും സ്വന്തവുമായ ശിവൻ..
ഒരിക്കൽ ശിവനും ഈ കരയുടെ പ്രതിനിധി ആയിരുന്നു
ഒരു സാധാരണ മനുഷ്യൻ
ആ നാട്ടിലെ എല്ലാ മനുഷ്യരെ പോലെയും ഉണ്ണുകയും ഉറങ്ങുകയും ഉടുക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യൻ,അജ്ഞാതമായ എന്തോ ഒരു കാരണത്താൽ ഒരു നാൾ നേരം പുലർന്നപോൾ , ശിവൻകുട്ടി ഭ്രാന്തൻ ശിവനായി , കാലത്തിന്റെ നിയോഗം പോലെ

ഒരു വലിയ തുണി ഭാണ്ഡം, അതിൽ നിറയെ ശിവനു മാത്രം അറിയുന്ന അമൂല്യ വസ്തുക്കൾ,ഇതും തൂക്കി ശിവൻ ഉച്ച വെയിൽ ചാഞ്ഞു തുടങ്ങുമ്പോൾ ആ പാറ കെട്ടിൽ നിന്നും നാട്ടിലെക്കിറങ്ങും , നേരെ വരുന്നത് മണിയെട്ടന്റെ  ചായ കടയിലേക്കാണ്

ഉച്ച മയക്കത്തി ലാണെങ്കിലും  ശിവന്റെ കാൽപെരുമാറ്റം മണിയേട്ടനെ മയക്കത്തിൽ നിന്നുമുണർതും ,മണിയേട്ടൻ തന്റെ സമാവറിലെ ആദ്യ ചായ ശിവനാണ് കൊടുക്കാറ് ..അത് വര്ഷങ്ങളായിമണിയെട്ടനുള്ള ഒരു ശീലമാണ്, ശിവനും  ..
അതിൽ കരുണയുടെ സ്പർശമുണ്ട് ,രാശിയുടെയുമാകാം...
തന്റെ ഭാണ്ഡത്തിൽ ഒളിപിച്ച  ഗ്ലാസ്‌ പുറത്തെടുത് മണിയേട്ടൻ പകര്ന്നു നല്കുന്ന ചായയും വേടിച്ചു ശിവൻ തല താഴ്ത്തി തൊട്ടടുത്തുള്ള  വാക മര ചുവട്ടിൽ പോയിഇരിക്കും..ചായ കുടിച്ചു കഴിയുന്ന വരെ ശിവൻ തല താഴ്ത്തി തന്നെ പിടിച്ചിരിക്കും, ആരെയും ശ്രദ്ദിക്കാതെ

ചായ കുടി കഴിഞ്ഞാൽ ശിവൻ അവിടെ നിന്നും ധ്രിതി പിടിച്ചു നടക്കും , നടത്തം നേരെ പോയി നിക്കുന്നത്കാളിയേടത്  രവീന്ദ്രൻ നായരുടെ വീട്ടിലും..രവീന്ദ്രൻ നായരുടെ അമ്മ മീനാക്ഷികുട്ടിയമ്മ ശിവന്റെ വരവും കാത്തു ഉമ്മറ പടിയിൽ ഇരിക്കുന്നുണ്ടാവും , ശിവനു കൊടുക്കാനായി കരുതിയ ചോറും കൂട്ടാനുമായി .

വീട്ടിൽ എല്ലാവരും എതിർക്കുമെങ്കിലും മീനാക്ഷികുട്ടിയമ്മക്ക് അത് തന്റെ ജീവ ചര്യയുടെ ഒരു ഭാഗമാണ്
പാട വരമ്പത്തുനിന്നും തുടങ്ങുന്ന പടവുകൾ ഉമ്മറം വരെ എത്തി നില്ക്കും , അവസാന പടിയിൽ ശിവൻ ഉപവിഷ്ടനാവും , സ്നേഹത്തോടെ മീനക്ഷികുട്ടിയമ്മ ഭക്ഷണം വച്ച് കൊടുക്കും ..
ഇലയിലെ ഓരോ വറ്റു കളും ആസ്വതിച്ചു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മീനാക്ഷികുട്ടിയമ്മ ശിവനോട് ഒരു പാട് കാര്യങ്ങൾ സംസാരിക്കും ..ശിവൻ ഒന്നും തിരിച്ചു  പറയാറുമില്ല , ഇന്ന് വരെ ശിവൻ അവരോട് ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല ..അവരോടെന്നല്ല, ശിവൻകുട്ടി ഭ്രാന്തൻ ശിവൻ ആയതിനുശേഷം ആരോടും .

എങ്കിലും മീനാക്ഷി കുട്ടിയമ്മ സംസാരിച്ചു കൊണ്ടേയിരിക്കും , ഉപദേശങ്ങളായും , ലാളനകളായും ,വഴക്കുപറച്ചിലുകളായും ...

"ശിവനും ഭ്രാന്താണ് അമ്മയ്ക്കും ഭ്രാന്താണ് "
അകത്തു നിന്നും രാവീന്ദ്രൻ നായരുടെ ഭാര്യ സ്ഥിരം പരിതപിക്കും

കഴിച്ചു കഴിഞ്ഞാൽ ബാകി വരുന്ന ചോർ പൊതിഞ്ഞു ഭാണ്ഡത്തിൽ തിരുകി കൈകൾ ഭാണ്ഡത്തിൽ തന്നെ തുടച്ചു ശിവൻ തിരിച്ചു നടക്കും..പടവുകളിറങ്ങി പാടവരമ്പിലൂടെ അക്കരകുന്ന് ലക്ഷ്യമാക്കി , മീനാക്ഷി കുട്ടിയമ്മ അവനെ തന്നെ നോക്കി നില്ക്കും, കണ്ണിൽ നിന്നും മാഞ്ഞാൽ ഒരു നെടു നിശ്വാസം വിട്ടു തിരിച്ചു കയറും, നാളെ അവന്റെ വരവും പ്രതീക്ഷിച്ച്...
പ്രതീക്ഷിക്കാൻ മറ്റൊന്നുമില്ലാത്തവരുടെ പ്രതീക്ഷകൾ ബാലിശവും അസ്വാഭാവികവും വിചിത്രവുമാണ്...

സന്ധ്യ നാമം ചൊല്ലി കഴിഞ്ഞാല്‍ മീനക്ഷികുട്ടിയമ്മ ഉമ്മറപടിയില്‍ കാലുകള്‍ നീട്ടി ഇരിക്കും, നിലാവുള്ള രാത്രികളില്‍ അവിടെനിന്നും നോക്കിയാല്‍ മറുകരയിലെ  അക്കരകുന്നിലെ  പാലമരം  കാണാം , പ്രായം തളര്‍ത്തിയ, ചുളിവുകള്‍  വീണ  കണ്ണുകളുമായി  കുറച്ചുനേരം അങ്ങോട്ടു തന്നെ നോക്കിയിരിക്കും
വിണ്ണില്‍ നിന്നും ഗന്ധര്‍വന്മാര്‍, വെള്ളി നിറമുള്ള തിളങ്ങുന്ന പൂമ്പാറ്റകളായി  പാലമരത്തിലേക്ക് ഇറങ്ങി വരുന്നതും,  താഴെ ശിവന്റെ താണ്ഡവതിന് കാവല്‍ നില്‍ക്കുന്നതും കാണാറുണ്ട് ,
മീനാക്ഷികുട്ടിയമ്മക് മാത്രം കാണാവുന്ന കാഴ്ചകള്‍ !!!

ദിനങ്ങൾ പാലമരത്തിലെ ഇലകളെ പോലെ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു..
മണിയേട്ടനും മീനക്ഷികുട്ടിയമ്മയും തങ്ങളുടെ ശീലം തുടർന്ന് കൊണ്ടും  ..

**************************************************************************

"ഇന്നെന്താ ഈ നേരായിട്ടും അവനെ കാണാനില്ലല്ലോ"
സമാവറിലെ തീ കനലുകൾ ചികഞ്ഞു കൊണ്ടു മണിയേട്ടൻ;
"ആരുടെ കാര്യാ മണിയേട്ടൻ പറയണേ?"
"മ്മടെ ഭ്രാന്തൻ ശിവനേയ് "
"സാധാരണ ഈ നെരാവുമ്പോൾതെക്കും ഇവിട്ത്തെ ചായ കുടീം കഴിഞ്ഞ് കാളിയെടത് എത്തണ്ട നേരായി"

"ദാ വരുന്നൂലൊ അവൻ "
പതിവിലും വളരെ വൈകി , ഓടുകയുമല്ല നടക്കുകയുമല്ല എന്നൊരവസ്ഥ
മണിയെട്ടന്റെ ചായ കുടിക്കാൻ നിക്കാതെ അവൻ തുടർന്നു
"ടാ ചായ വേണ്ടേ നിനക്ക് "
നടത്തത്തിൽ മണിയേട്ടനെ ഒന്ന് നോക്കി കൊണ്ട് അവൻ നടത്തം തുടർന്നു
"ഇന്നെന്തു പറ്റി  ഇവന് "
ചായ കടയുടെ ഉമ്മറത്തേ ക്ക് ഇറങ്ങി വന്നു മണിയേട്ടൻ അവനെ തന്നെ നോക്കി നിന്നു
അവനിപ്പോൾ ഓടുകയാണ്
"എന്ത് പറ്റീ ആവോ ഇവന് "

കാളിയെടത്തെ പടവുകൾ ഓടി കയറി അവസാന പടിയിൽ കിതച്ചുകൊണ്ട് അവനിരുന്നു
"ന്തു പറ്റി ശിവാ , ന്താ ന്നു വൈകിയേ "
മീനാക്ഷികുട്ടിയമ്മ ചോറു പാത്രം അവൻറെ മുമ്പിൽ വച്ചുകൊണ്ട് ചോതിച്ചു
അവന്റെ കണ്ണുകളിൽ കാണാറുള്ള ആ തിളക്കം ഇന്ന് കാണാനില്ല - പകരം ഭീതി അവന്റെ കണ്ണുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു
"ന്താ ണ്ടായിയെ , നീ വല്ലാണ്ട് പേടിചിട്ടുണ്ടല്ലോ "
കിതച്ചു കൊണ്ട്അവൻ മീനാക്ഷി കുട്ടിയമ്മയെ തന്നെ നോക്കി ഇരുന്നു
പതിവ് പോലെ മറുപടിയൊന്നും പറയാതെ ശിവൻ ചോറ് കഴിക്കാൻ തുടങ്ങി

"ഇന്നലെ രാത്രീല് അക്കരക്കുന്നിൽ ന്തോ മുരള്ണ ശബ്ദം കേക്കായിരുന്നൂലൊ ,
ന്തോ അരണ്ട വെളിച്ചോം കാണാന്ടായിരുന്നു , ന്തായിരുന്നു ശിവാ "
ആ  ചോദ്യം ശിവനെ ഒന്നുലചിരിക്കണം
അവന്റെ കണ്ണുകളിലെ ഭീതിയുടെ ആക്കം കൂടുന്നതായി മീനാക്ഷികുട്ടിയമ്മക്ക് വായിക്കാൻ കഴിഞ്ഞു
കഴിക്കൽ പാതി വഴി നിർത്തി അവൻ എണീറ്റു , ബാകി വന്ന ചോർ പൊതിഞ്ഞെടുക്കാൻ നിക്കാതെ അവൻ പടികൾ ഇറങ്ങാൻ തുടങ്ങി

"ശിവാ "
ഉച്ചത്തിലുള്ള ആ വിളി അവനെ പിടിച്ചു നിർത്തി
"ന്താ ശിവാ, കഴിക്കിണില്ല്യെ?  "
അവൻ വീണ്ടും തിരിഞ്ഞു ഒരു പടി കൂടി ഇറങ്ങി
"നീ വല്ലോം കണ്ടു പേടിച്ചോ ?"
അവൻ സ്തബ്ധനായി ,
പതിയെ തിരിഞ്ഞു നോക്കി
കൈകൾ അക്കരക്കുന്നിലെക് ചൂണ്ടി -

"ഓടുക , ഓടികൊണ്ടെയിരിക്കുക .. നിൽക്കരുത് , നിന്നാൽ അവർ കൊല്ലും"

ശിവൻകുട്ടി ഭ്രാന്തൻ ശിവൻ ആയതിനു ശേഷം ഒരു പക്ഷെ ആദ്യമായി ഉച്ചരിച്ച വാക്കുകൾ
"ആര് കൊല്ലൂം ന്നാൻറെ കുട്ട്യേ നീ പറയണേ "
"കറുത്ത ഗന്ധർവന്മാർ... "
"കറുത്ത ഗന്ധർവന്മാരോ ?"
"എല്ലാരേം കൊല്ലും , എന്നേം നിങ്ങളേം , എല്ലാരേം , എല്ലാം കത്തിച്ചു ചാംബലാക്കും .."
ശിവൻ തിരിച്ചു നടത്തം തുടങ്ങി...പാടവരമ്പിലൂടെ വേഗത്തിലുള്ള നടത്തം..  ഓട്ടമായി ...

അന്ന് ഒട്ടും നിലാവില്ലാത്ത ഒരു രാത്രിയായിരുന്നു
എങ്കിലും ഉമ്മറ പടിയിൽ നിന്നും അക്കര കുന്നിലെ പാല മരം പതിവിലും  വ്യക്തമായി കാണാമായിരുന്നു
പക്ഷെ വെള്ളി വർണങ്ങളിൽ ഗന്ധർവന്മാർ പൂമ്പാറ്റക ളാ യി പറന്നിറങ്ങു ന്നുണ്ടായിരുന്നില്ല , ശിവന്റെ താണ്ഡവവും

രാത്രി ആ നാടിനെ പൂര്ണമായും പുണർന്നു
ഉറക്കമില്ലാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന മീനാക്ഷി കുട്ടിയമ്മയുടെ ചെവികളിൽ അക്കരക്കുന്നിലെ മുരൾച്ച അസ്വസ്ഥതകൾ തീർത്തു കൊണ്ടേയിരുന്നു ...

അടുത്ത ദിവസം ആ നാടുണർന്നത് വലിയൊരു ആഘാതത്തോടെയാണ് 

അക്കരക്കുന്നിലെ പാല  മരം ശിവൻ വസിക്കാറുള്ള പാറ കെട്ടുകൾക്കു മുകളിലൂടെ കടപുഴകി വീണിരിക്കുന്നു
ആളുകൾ പാട വരമ്പിലൂടെ ഓടി
ഭ്രാന്തൻ ശിവന് എന്ത് പറ്റികാണുമോ
എല്ലാവര്ക്കും ആധി
ആ ഗ്രാമം മൊത്തം തോടിൻറെ ഇങ്ങേ കരയിൽ നിരയായി നിന്നു - മീനാക്ഷികുട്ടിയമ്മയൊഴികെ ,

പക്ഷെ അവർക്ക് കാണാൻ കഴിഞ്ഞത്
അക്കരെ കുന്നിന്റെ ഉച്ചിയിൽ നിന്നും മഞ്ഞ നിറത്തിലുള്ള, യന്ത്ര കൈകളോടു കൂടിയ അനേകം ശകടങ്ങളെയാണ്  , അതിലൊരു യന്ത്രകൈ  പാലമരത്തെ പോക്കിയെടുക്കുന്നു , മറ്റൊന്ന് പാറക്കെട്ടുകളെ തല്ലി പൊട്ടിക്കുന്നു
ആ നാട്ടുകാർ ഇന്ന് വരെ കാണാത്ത ഭയാനകവും സ്വല്‍പകാലാത്ഭുതവുമായ കാഴ്ച 

"എന്താ ഇവിടെ നടക്കണേ"
ആ നാടോന്നടങ്കം വിളിച്ചു ചോതിച്ചു  

മറുകരയിൽ നിന്നും മറുപടി വന്നു
"ഇത് വികസനത്തിന്റെ തുടക്കമാണ്,
പുഴയ്ക്കു കുറുകെ പട്ടണത്തിന്നും  പാലം വരുന്നുണ്ട് - ഇവിടമാകം സമുച്ചയങ്ങളും റോഡുകളുമാവും,സ്കൂളുകളും ആശുപത്രികളും വരും ,ആർക്കും ഒരു ഉപകാരവും ഇല്ലാത്ത ഈ കാടു മൊത്തം സ്വർഗ പൂന്തോപ്പുക ളാകും ,  നിങൾ ഭാഗ്യം ചെയ്തവരാണ്  "

ആ നാടോന്നടങ്കം പുഞ്ചിരിച്ചു

"നിങ്ങൾ തിരിച്ചു പൊയ്ക്കൊൾക , ഞങ്ങൾ പണി തുടരട്ടെ "

മണിയേട്ടനും,വാസുവും, ലക്ഷ്മിയും മുന്പേ തിരിച്ചു നടന്നു - പുറകെ ആ നാടും . എന്തിനവർ അവിടേക്ക് വന്നു എന്നതുപോലും മറന്നുകൊണ്ട് ,
നാളെയുടെ സ്വര്ഗങ്ങളെ കിനാക്കണ്ട്‌

ഇന്ന് ഭ്രാന്തൻ  ശിവൻ എവിടെ എന്നാർക്കുമറിയില്ല , അറിയുകയും വേണ്ട
 അക്കരക്കുന്നിലുള്ള പാമ്പിനെയും പല്ലിയെയും പഴുതാരയെയും പട്ടിയെയും പന്നിയെയും  തെളിച്ചു മറ്റൊരു അക്കരക്കുന്നു തിരഞ്ഞു പോയിരിക്കാം
അങ്ങനെ ആശിക്കാം

ഉമ്മറ പ്പടിയിൽ കാലുകൾ നീട്ടി മീനാക്ഷി കുട്ടിയമ്മ
ഇന്നും അക്കരക്കുന്നിനെ നോക്കിയിരിക്കും
പലവർണങ്ങളിലുള്ള പൂമ്പാറ്റകളായി   കറുത്ത ഗന്ധർവന്മാർ ഇറങ്ങിവരുകയും യന്ത്രവത്കൃത താണ്ഡവം നടനമാടുകയും ചെയ്തു കൊണ്ടേയിരുന്നു ......



7 comments:

  1. Nice one Sidhi..... :)
    Ashr'f

    ReplyDelete
  2. ദുർവിധി .. അടുത്ത തലമുറയ്ക്ക് ജീവിക്കാൻ പുതിയ നഗരങ്ങൾ വേണം..പുതിയ ഷോപ്പിംഗ്‌ മാളുകളും എക്സ്പ്രസ്സ്‌ ഹൈവേകളും വേണം .. പിഴുതെറിയപ്പെടുന്നത് സംസ്കാരമെങ്ങിലും പരിതപിക്കലുകളെ ഞായീകരണങ്ങൾ തോല്പ്പിക്കും. അടുത്ത തലമുറയ്ക്ക് അക്കരെക്കുന്നിലെ ശിവനും പാലമരവും ഒരു മിത്ത് ..

    ReplyDelete
  3. നന്നായിട്ടുണ്ട് ... നീ ഒരു പുലിയായിരുന്നല്ലേ ...!

    ReplyDelete
  4. veendum pratheekshikkunnu.keep it up.akkarakunninte nairmallyam ippozhum manassil sookshikkunnathu thanne manassinte theeksnamaya thudippalle.....realy it is nice...Sreekumaranpv

    ReplyDelete